Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

2 Mar 2020

ശേഷിപ്പുകൾ

 

 1964 ൽ ഇറങ്ങിയ സിനിമയാണ് 'മൈ ഫെയർ ലേഡി'. സിനിമയിൽ നായകനും നായികയും പ്രണയത്തിലാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ  സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ്, അതിൽ അയാൾ കഷ്ടപ്പെടുകയാണ്. അസ്വസ്ഥയായ നായിക നായകനോട് പറയുന്നുണ്ട്, "words, words I'm tired of words.if you love me show me." "നിന്റെ വാക്കുകൾ കേട്ട് ഞാൻ മടുത്തു. നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ, നിന്റെ സ്നേഹം പ്രവർത്തികളിലൂടെ നീ പ്രകടമാക്കുക."ക്രിസ്തു നമ്മെ കാണിച്ചത് ഇത്രമാത്രം. അവൻ കുരിശു കൊണ്ട് സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഞാനിന്നും വാക്കുകൾകൊണ്ട് കഷ്ടപ്പെടുകയാണ് അവനെ സ്നേഹത്തിൽ കുളിപ്പിക്കാൻ. പക്ഷേ പ്രവർത്തികൾ കൊണ്ട് സ്നേഹത്തെ അടയാളപ്പെടുത്താൻ ഞാൻ എന്നേ പരാജയപ്പെട്ടു. ശിരസു ഉയർത്തുമ്പോൾ ക്രിസ്തു കൈകൾ വിരിച്ച് തലചായ്ച്ചു കിടപ്പുണ്ട്. കുരിശിൽ നിന്നല്ലാതെ മറ്റെവിടുന്നാണ് സ്നേഹത്തിന്റെ ശേഷിപ്പുകൾ പഠിക്കുന്നത്.

മൈ നെയിം ഈസ്‌  ഖാന്‍ ' എന്ന ചിത്രത്തില്‍ കുഞ്ഞു ഷാരുഖ്  മനുഷ്യരെകുറിച്ചു അമ്മയോട്  ചോദിക്കുന്നുണ്ട്,അതിനുള്ള അമ്മയുടെ ഉത്തരം ഇങ്ങനെയാണ്...
''മോനെ....ലോകത്തില്‍ രണ്ട് തരം ആളുകളെയുള്ളൂ.നന്മ ചെയ്യുന്ന നല്ലവരും, തിന്മ ചെയ്യുന്ന ചീത്തആള്‍ക്കാരും''അതെ, നന്മ ചെയ്യുന്നവരും, തിന്മ ചെയ്യുന്നവരും.
ഇങ്ങനെയെ നമ്മുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയാവു.
മനുഷ്യരെ വേറൊരു തരത്തിലും തരം തിരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കട്ടെ...
 ദസ്തയേവ്സ്കിയുടെ അപരൻ  (തെ double)എന്ന ഒരു പുസ്തകമുണ്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഇരട്ടകളാണ്. ആകുല നായ മനുഷ്യന്റെ സംഘർഷങ്ങളാണ് അപരൻ എന്ന പുസ്തകം പറയുന്നത്. നന്മയും തിന്മയും ഇങ്ങനെ രണ്ടു തട്ടിൽ നിന്ന് ആടുകയാണ്. കുമ്പസാരത്തിനു വേണ്ടി മുട്ടുകുത്തും പോൾ മിഴി പൂട്ടി പാപ സങ്കീർത്തനങ്ങളിലേക്ക് ചേക്കേറുമ്പോൾ ചിന്തിക്കേണ്ടതും ഇതുതന്നെയല്ലേ. ചില ശേഷിപ്പുകൾ ആവശ്യമാണ്. ജീവിതത്തിൽ ശേഷിപ്പുകൾ കൂട്ടിവെച്ചവരാണ് വിശുദ്ധർ. കുഞ്ഞു കാര്യങ്ങളിലെ വിശുദ്ധിയാണ് ഇവരെയൊക്കെ രൂപ കൂട്ടിലേക്ക് എത്തിക്കുന്നത്.
 കുരിശിലേക്ക് നോക്കണം. കുരിശ് മൂന്ന് ആണികളുടെ ആഴത്തിലുള്ള ഓർമ്മകൾ തരുന്നുണ്ട്. മനുഷ്യ രക്ഷയ്ക്കുവേണ്ടി പീഡകൾ ഏറ്റെടുത്തു മരിച്ച ക്രിസ്തുവിന് ദുഃഖമല്ല, പ്രപഞ്ചത്തോടും ഉള്ള സ്നേഹം ഒന്നു മാത്രമാണ്. ആ സ്നേഹത്തെ പ്രവർത്തികളിലൂടെ പ്രകടമാകുമ്പോൾ ഞാനും മറ്റൊരു ക്രിസ്തുവാകുന്നില്ലേ? ഞാനിന്നും മറ്റൊരു കുരിശിന്റെ വഴിയിൽ  നടക്കുന്നില്ലേ? 

 നോമ്പുകാലത്ത് ഉപവാസത്തിന് ഉടുപ്പുകൾ അണിയുന്നവരാണ് നമ്മൾ. ഒരായിരം വിട്ടുകൊടുക്കൽ നടത്തിക്കൊണ്ട് എല്ലാം വേണ്ടെന്നു വെക്കാനുള്ള മനസ്സുമായി. ഉപവാസത്തിന് അപ്പുറം കുരിശിൻ ചുവട്ടിൽ നിൽക്കാൻ പറ്റുന്നുണ്ടോ? ഒരു ഉറുമ്പ് കടിച്ചാൽ പിടയുന്ന മനസ്സുമായി അലയുന്ന നമ്മളൊക്കെ, ഈ നോമ്പുകാലത്തെങ്കിലും കുരിശിലേക്ക് ഒന്നു നോക്കണം. നിശബ്ദമായ ഒരു ഗദ്ഗദം, നിർമ്മലമായ ഒരു പുഞ്ചിരി, എല്ലാം ശാന്തമായി സഹിച്ച് ഒരു മനസ്സ്, പിതാവിന് അർപ്പിച്ച ഒരു ശരീരം, എല്ലാം പൂർത്തിയായി എന്നുപറഞ്ഞ ഗുരുവിനെ കാണാം.
 2015ലെ നോമ്പുകാലം. സഹനങ്ങൾ ഒക്കെ ഏറ്റെടുക്കുന്നതിൽ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും മലയാറ്റൂർ മലയിലേക്ക് ചെരിപ്പിടാതെ പോകാം എന്നുള്ള തീരുമാനം ഉണ്ടായിരുന്നു. കൂടെ ഒരു ചങ്ങാതി. കാലടിയിൽ നിന്നാണ് നടന്നത്. ആ കാൽവരി യാത്രയിൽ പലവട്ടം തിരിച്ചു പോയാലോ എന്ന് തോന്നിയിട്ടുണ്ട്. അടുത്ത ബസ്സ് പിടിച്ചാലോ എന്ന് മനം പറഞ്ഞിട്ടുണ്ട്. കൂട്ടുകാരന്റെ അടങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടുമാത്രം ഒട്ടും വ്യക്തമല്ലാത്ത നിയോഗവുമായി മലയാറ്റൂർ അടിവാരത്തിൽ എത്തി. അവിടെ കണ്ട കാഴ്ചകൾ എന്റെ നിയോഗങ്ങൾ ക്ക് ബലമേകി. കണ്ണു തുറപ്പിച്ചത് തിരികൾ വിൽക്കുന്ന ഒരു അമ്മച്ചിയായിരുന്നു. വേദനയുടെ വിങ്ങൽ കാലുകളെ ദുർബലമാക്കിയപ്പോലാണ് അമ്മച്ചി മുൻപിൽ വന്നത്. 'തിരി വേണോ മോനെ?' വേണ്ട എന്നു പറഞ്ഞു മുൻപോട്ടു നടന്നെങ്കിലും, വീണ്ടും ചോദിച്ചു പുണ്യാളന്  കത്തിക്കാൻ തിരി വേണോ മോനേ? 
 ഒരു കൂട് തിരി മേടിച്ചു. അത് കൈയിൽ വച്ച് തരുമ്പോൾ അമ്മച്ചി പറഞ്ഞു ഈ മലമുകളിലെ വിയർപ്പു കളും വേദനകളും കണ്ണീരും ഒക്കെ വിലയുള്ളതാണ് മോനെ... നൊമ്പരങ്ങൾക്കും വേദനകൾക്കുമൊക്കെ ഉത്തരങ്ങൾ കിട്ടുന്നത് സന്തോഷം ഉള്ള കാര്യങ്ങളാണ്. അതേറ്റെടുക്കാൻ കാണിക്കുന്ന ഒരു മനസ്സുണ്ട്. ആ മനസ്സ് പ്രകടമാകുമ്പോൾ മാത്രമാണ് ജീവിതത്തിൽ കുരിശുകൾ പുഷ്പിക്കുന്നത്. പിന്നീട് നമ്മുടെ യാത്രകളെല്ലാം കുരിശിലേക്ക് ഉള്ളതല്ലേ. പിന്നീട് നമ്മുടെ വഴികളെല്ലാം കുരിശിന്റെ വഴി അല്ലേ. മിഴി പൂട്ടാം... നന്മകളുടെ ശേഷിപ്പുകൾ അത്ര വേഗത്തിൽ ഒന്നും കളഞ്ഞു പോയിട്ടില്ല.


ബിബിൻ ഏഴുപ്ലാക്കൽ mcbs

 

ഒറ്റയടിപ്പാത


 "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല."

 ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നിൽക്കുന്ന മൂന്നാം സ്ഥലം. അത്രമേൽ സ്നേഹത്തിന്റെ നോട്ടം കൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയിൽ നിന്ന്,  വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാൻ പറ്റാത്ത ഞാൻ  അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളിൽ നിന്ന് ഉയിർക്കാൻ എനിക്കെന്തേ കഴിയാത്തത്? കല്ലുകൾ നിറഞ്ഞ വഴികലാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാൻ മടിച്ചുനിൽക്കുന്ന ഭീരുവാണ് ഞാൻ. ആദ്യ വീഴ്ചയിലെ കുരിശ് വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു. 
 അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോൾ സഞ്ചാരം സുഖമാക്കാൻ പുൽത്തകിടിയും ഇന്റർലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസ്സിലും ഞാൻ ഈ സുഖ വഴികൾ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസ്സാരമല്ല. അതിന് കൈപ്പുണ്ട്‌. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളിൽ പതറി ഞാൻ നിൽക്കുകയാണ്. വീണ്ടും പുതുചുവടുകൾ വച്ച്, സഹനത്തിന്റെ വഴിയിൽ ചരിക്കുവാൻ എനിക്ക് അത്ര മാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ  നിയന്ത്രിക്കുവാൻ പഠിപ്പിക്കണമേ എന്നു മാത്രമാണ് പ്രാർത്ഥന. 

 എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാൾ നിൽപ്പുണ്ട്. അതിജീവനത്തിന്റെ  അപ്പം വിളമ്പുന്നവൻ. ആത്മാവിനെ അൾത്താരയാക്കുന്ന  ക്രിസ്തു സ്നേഹം. ആ മിഴികളിൽ നോക്കുമ്പോൾ വീഴ്ചകൾക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാൻ അവൻ നീട്ടുന്ന  കരങ്ങൾ പിടിച്ചുകൊണ്ട് അവൻ നടന്ന ഒറ്റയടിപ്പാതയിൽ പോകാൻ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാൻ അടുത്തിട്ടില്ല. ഇനിയും ആ മിഴികളിൽ ഞാൻ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയിൽ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്. 

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs 

6 Dec 2019

പുതിയ ആകാശം

പുതിയ ആകാശം 
------------------------------------

ലോകത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ ഡോട്ട് കോംമിന്  ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു:
"madam, what are your topmost priorities  as ceo of yahoo.com?"എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിൾ ഡോട്ട് കോമിന്റെ മുൻ വൈസ് പ്രസിഡണ്ടും മുഖ്യ വ്യക്തവും ആയിരുന്ന മരീസ മെയർ പറഞ്ഞു
"first, God.second, my family, third yahoo.com." ഒന്നാം സ്ഥാനം ദൈവത്തിന്, രണ്ട് എന്റെ കുടുംബം, മൂന്ന് yahoo.com. 2013 ൽ Fortune മാസിക ലോകത്തിലെ ഏറ്റവും ശക്തയായ മുപ്പത്തിരണ്ടാമത്തെ സ്ത്രീയായി പ്രഖ്യാപിച്ച മരീസയുടെ പ്രതികരണം താൽക്കാലിക നേട്ടങ്ങൾക്കായി ദൈവത്തെയും കുടുംബത്തെയും മറക്കുന്നവർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഈ പ്രഖ്യാപനം നടത്തിയപ്പോൾ മരീസയ്ക്ക് 37 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പുകളാണ് പ്രധാനം.  തിരഞ്ഞെടുപ്പിലാണ് 
 ദൈവാനുഗ്രഹത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.ഓരോ പുലരിയും പൂവിടരുന്നപോലെ ചില സൗന്ദര്യങ്ങൾ നമുക്കും ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. അത് പുതുവർഷത്തിൽ ആകുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷകളും അർത്ഥങ്ങളും കൂടുതൽ മധുരമാകുന്നു. സ്നേഹത്തിന്റെ പട്ടങ്ങൾ ഓരോന്നും അയച്ചുകൊടുക്കുന്ന കുഞ്ഞുകുട്ടിയുടെ പിഞ്ചു മനസ്സുമായി നമ്മളിങ്ങനെ നിൽക്കുകയാണ്. ഒരായിരം സൗഹൃദങ്ങളുടെ ഓർമ്മച്ചെപ്പിൽ പുതിയതിനെ വരവേൽക്കാനായി നമ്മൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിലാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് മിഴിവും അർഥവും ലഭിക്കുന്നത്. ഈ പുതുവർഷത്തെ ഒന്നു മാറ്റി പിടിച്ചാലോ? എന്നും നന്മ നിറഞ്ഞ വീട്ടിലാണ് സ്നേഹത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. ആ വാതായനങ്ങൾ തുറന്നു കൊണ്ട്, ചില മാറ്റങ്ങൾക്ക് ഞാനും കാരണമാകേണ്ടതുണ്ട്. 
 തിരഞ്ഞെടുപ്പുകൾ ആണ് മുഖ്യം. എന്റെ തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ്? 

വായിച്ചു കേട്ടത് ഓർക്കുന്നു, മുളം തണ്ടിൽ നിന്ന് സംഗീതത്തിലേക്കുള്ള ദൂരം 7 മുറിവുകളുടെതാണ് എന്ന്.മുറിവുകൾ ഉണ്ടായാലെ, സഹനങ്ങൾ ഉണ്ടായാലേ ജീവിതത്തിന്റെ സംഗീതം ഒഴുകുക യുള്ളൂ. ചില മുറിവുകൾ എന്നിലും സംഭവിക്കണം. അത് ചിലപ്പോൾ അഴുകലുകളാണ്. ചില ഇല്ലായ്മകളാണ്. വിട്ടുകൊടുത്തുകൊണ്ട് ശൂന്യ വൽക്കരണത്തിന്റെ പാതയോരങ്ങളിൽ അപരനെ കണ്ടുമുട്ടുന്നവനാണ് ചങ്ങാതി. ഈ പുതുവർഷം അപ്രകാരമുള്ള ചില കണ്ടുമുട്ടലുകളുടെ കൂമ്പാരമാകട്ടെ. 
 കണ്ടിട്ടില്ലേ മൊബൈൽ ഫോൺ ഇടയ്ക്കൊക്കെ  നോട്ടിഫിക്കേഷൻ തരുന്നത്... നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ഒരു ചെറിയ പ്രകാശം കത്തുന്നുണ്ട്, ഒരു ശബ്ദവും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ഉള്ളിൽ കരുതേണ്ട വെട്ടം, ഇടക്കൊക്കെ ഇങ്ങനെ മിന്നി കാണണമെന്ന്. ഒരു തിരിയിൽ നിന്ന് ഒരായിരം വിളക്കുകൾ തെളിയുന്ന പോലെ ഈ പുതുവർഷം ഒരു ഓർമ്മപ്പെടുത്തൽ തരികയാണ്. നിന്റെ ചില തിരഞ്ഞെടുപ്പുകൾ ഇനിയും കൃപകളുടെ പുതു വഴിയിലൂടെയുള്ള സഞ്ചാരമാകണമെന്ന്. 

 അടുത്തകാലത്ത് വായിച്ച ഒരു പുസ്തകത്തിന് ശീർഷകം ഇതാണ്
"My stolen years". ജയിലിലടക്കപ്പെട്ട ഒരു വ്യക്തി തന്റെ ജയിൽവാസ വർഷങ്ങളെകുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരാണിത്. നമുക്കുമുണ്ട് ചില അപഹരിക്കപ്പെട്ട കാലങ്ങൾ. ഇതൊക്കെ ഒന്ന് മിഴി പൂട്ടി ഓർമിക്കണം, കഴിഞ്ഞകാലങ്ങളിൽ ചിലതൊക്കെ ആരൊക്കെയോ കട്ടെടുത്തിട്ടുണ്ട്. അതൊരുപക്ഷേ എന്റെ ചില തെറ്റായ തീരുമാനങ്ങളിൽ നിന്നാണ്. 
 ഏശയ്യാ പ്രവാചകനിലൂടെ കർത്താവു പറയുന്നത് ഓർക്കുന്നില്ലേ.ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍െറ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1. ഓരോ പുതുവർഷവും ഉണർന്നു പ്രശോഭിക്കാൻ ഉള്ളതാണ്. 
 ഈശോ കാത്തിരിപ്പിന്റെ തമ്പുരാനാണ്. 'ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ' എന്ന പേരിൽ സുകുമാർ അഴീക്കോട് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മനോഹരമായ പുസ്തകമാണ്. ഇന്ത്യയുടെ ആകാശം നഷ്ടപ്പെടുന്നുണ്ട് എന്നദ്ദേഹം ആകുല പ്പെടുന്നു. എനിക്കു മുകളിലും ഒരു ആകാശം ഉണ്ട്. ചില കാരുണ്യത്തിന്റെ ആകാശങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. സ്നേഹത്തിന്റെ ആകാശങ്ങൾ. 
 എനിക്ക് എന്റെ ആകാശം നഷ്ടപ്പെടുന്നുണ്ടോ? 

 ഓരോ ജനുവരിയും ഒരായിരം പുത്തൻ തീരുമാനങ്ങളുടെ മാസമാണ്. പക്ഷേ ജീവിതത്തിന്റെ ഓട്ട മത്സരത്തിനിടയിൽ നമ്മൾ മറന്നു പോവുകയാണ്, എന്റെ തീരുമാനങ്ങളുടെ പുസ്തകത്തിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ. ജനുവരിക്ക് ശേഷവും ആത്മാവിനെ അൾത്താരയാക്കുന്ന ചില നന്മകളുടെ കൂമ്പാരങ്ങളുമായി, പുണ്യങ്ങളുടെ ശേഷിപ്പുകളുമായി ഈ വർഷത്തിലേക്ക് ഞാൻ കിടക്കട്ടെ. പുഞ്ചിരിച്ചുകൊണ്ട് നമ്മൾ പറയാറില്ലേ, ഹാപ്പി ന്യൂ ഇയർ.! ആ ഹാപ്പിനസ് ജീവിതത്തിൽ  നിറഞ്ഞു നിൽക്കട്ടെ. 
 കൃതജ്ഞതയോടെ പുതിയ തീരുമാനങ്ങളുടെ പട്ടികയിൽ സ്നേഹവും,  കരുണയും എഴുതി ചേർത്തുകൊണ്ട് ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കാം.
 നമുക്ക് മുകളിൽ സ്നേഹത്തിന്റെ പുത്തൻ ആകാശങ്ങൾ നിറഞ്ഞു തന്നെ നിൽപ്പുണ്ട്. അത് കാരുണ്യത്തിത്തിന്റെ, വാത്സല്യത്തിന്റെ ആകാശങ്ങളാണ്.പുതിയ ആകാശം.
ആകാശത്തിനു താഴെ കൃപകളുടെ തണലിൽ നമുക്ക് ചേക്കേറാം.
ഹാപ്പി ന്യൂ ഇയർ!

ബിബിൻ ഏഴുപ്ലാക്കൽ mcbs