Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

2 Mar 2020

ഒറ്റയടിപ്പാത


 "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല."

 ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നിൽക്കുന്ന മൂന്നാം സ്ഥലം. അത്രമേൽ സ്നേഹത്തിന്റെ നോട്ടം കൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയിൽ നിന്ന്,  വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാൻ പറ്റാത്ത ഞാൻ  അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളിൽ നിന്ന് ഉയിർക്കാൻ എനിക്കെന്തേ കഴിയാത്തത്? കല്ലുകൾ നിറഞ്ഞ വഴികലാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാൻ മടിച്ചുനിൽക്കുന്ന ഭീരുവാണ് ഞാൻ. ആദ്യ വീഴ്ചയിലെ കുരിശ് വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു. 
 അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോൾ സഞ്ചാരം സുഖമാക്കാൻ പുൽത്തകിടിയും ഇന്റർലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസ്സിലും ഞാൻ ഈ സുഖ വഴികൾ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസ്സാരമല്ല. അതിന് കൈപ്പുണ്ട്‌. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളിൽ പതറി ഞാൻ നിൽക്കുകയാണ്. വീണ്ടും പുതുചുവടുകൾ വച്ച്, സഹനത്തിന്റെ വഴിയിൽ ചരിക്കുവാൻ എനിക്ക് അത്ര മാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ  നിയന്ത്രിക്കുവാൻ പഠിപ്പിക്കണമേ എന്നു മാത്രമാണ് പ്രാർത്ഥന. 

 എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാൾ നിൽപ്പുണ്ട്. അതിജീവനത്തിന്റെ  അപ്പം വിളമ്പുന്നവൻ. ആത്മാവിനെ അൾത്താരയാക്കുന്ന  ക്രിസ്തു സ്നേഹം. ആ മിഴികളിൽ നോക്കുമ്പോൾ വീഴ്ചകൾക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാൻ അവൻ നീട്ടുന്ന  കരങ്ങൾ പിടിച്ചുകൊണ്ട് അവൻ നടന്ന ഒറ്റയടിപ്പാതയിൽ പോകാൻ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാൻ അടുത്തിട്ടില്ല. ഇനിയും ആ മിഴികളിൽ ഞാൻ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയിൽ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്. 

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs 

6 Dec 2019

പുതിയ ആകാശം

പുതിയ ആകാശം 
------------------------------------

ലോകത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ ഡോട്ട് കോംമിന്  ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു:
"madam, what are your topmost priorities  as ceo of yahoo.com?"എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിൾ ഡോട്ട് കോമിന്റെ മുൻ വൈസ് പ്രസിഡണ്ടും മുഖ്യ വ്യക്തവും ആയിരുന്ന മരീസ മെയർ പറഞ്ഞു
"first, God.second, my family, third yahoo.com." ഒന്നാം സ്ഥാനം ദൈവത്തിന്, രണ്ട് എന്റെ കുടുംബം, മൂന്ന് yahoo.com. 2013 ൽ Fortune മാസിക ലോകത്തിലെ ഏറ്റവും ശക്തയായ മുപ്പത്തിരണ്ടാമത്തെ സ്ത്രീയായി പ്രഖ്യാപിച്ച മരീസയുടെ പ്രതികരണം താൽക്കാലിക നേട്ടങ്ങൾക്കായി ദൈവത്തെയും കുടുംബത്തെയും മറക്കുന്നവർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഈ പ്രഖ്യാപനം നടത്തിയപ്പോൾ മരീസയ്ക്ക് 37 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പുകളാണ് പ്രധാനം.  തിരഞ്ഞെടുപ്പിലാണ് 
 ദൈവാനുഗ്രഹത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.ഓരോ പുലരിയും പൂവിടരുന്നപോലെ ചില സൗന്ദര്യങ്ങൾ നമുക്കും ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. അത് പുതുവർഷത്തിൽ ആകുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷകളും അർത്ഥങ്ങളും കൂടുതൽ മധുരമാകുന്നു. സ്നേഹത്തിന്റെ പട്ടങ്ങൾ ഓരോന്നും അയച്ചുകൊടുക്കുന്ന കുഞ്ഞുകുട്ടിയുടെ പിഞ്ചു മനസ്സുമായി നമ്മളിങ്ങനെ നിൽക്കുകയാണ്. ഒരായിരം സൗഹൃദങ്ങളുടെ ഓർമ്മച്ചെപ്പിൽ പുതിയതിനെ വരവേൽക്കാനായി നമ്മൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിലാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് മിഴിവും അർഥവും ലഭിക്കുന്നത്. ഈ പുതുവർഷത്തെ ഒന്നു മാറ്റി പിടിച്ചാലോ? എന്നും നന്മ നിറഞ്ഞ വീട്ടിലാണ് സ്നേഹത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. ആ വാതായനങ്ങൾ തുറന്നു കൊണ്ട്, ചില മാറ്റങ്ങൾക്ക് ഞാനും കാരണമാകേണ്ടതുണ്ട്. 
 തിരഞ്ഞെടുപ്പുകൾ ആണ് മുഖ്യം. എന്റെ തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ്? 

വായിച്ചു കേട്ടത് ഓർക്കുന്നു, മുളം തണ്ടിൽ നിന്ന് സംഗീതത്തിലേക്കുള്ള ദൂരം 7 മുറിവുകളുടെതാണ് എന്ന്.മുറിവുകൾ ഉണ്ടായാലെ, സഹനങ്ങൾ ഉണ്ടായാലേ ജീവിതത്തിന്റെ സംഗീതം ഒഴുകുക യുള്ളൂ. ചില മുറിവുകൾ എന്നിലും സംഭവിക്കണം. അത് ചിലപ്പോൾ അഴുകലുകളാണ്. ചില ഇല്ലായ്മകളാണ്. വിട്ടുകൊടുത്തുകൊണ്ട് ശൂന്യ വൽക്കരണത്തിന്റെ പാതയോരങ്ങളിൽ അപരനെ കണ്ടുമുട്ടുന്നവനാണ് ചങ്ങാതി. ഈ പുതുവർഷം അപ്രകാരമുള്ള ചില കണ്ടുമുട്ടലുകളുടെ കൂമ്പാരമാകട്ടെ. 
 കണ്ടിട്ടില്ലേ മൊബൈൽ ഫോൺ ഇടയ്ക്കൊക്കെ  നോട്ടിഫിക്കേഷൻ തരുന്നത്... നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ഒരു ചെറിയ പ്രകാശം കത്തുന്നുണ്ട്, ഒരു ശബ്ദവും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ഉള്ളിൽ കരുതേണ്ട വെട്ടം, ഇടക്കൊക്കെ ഇങ്ങനെ മിന്നി കാണണമെന്ന്. ഒരു തിരിയിൽ നിന്ന് ഒരായിരം വിളക്കുകൾ തെളിയുന്ന പോലെ ഈ പുതുവർഷം ഒരു ഓർമ്മപ്പെടുത്തൽ തരികയാണ്. നിന്റെ ചില തിരഞ്ഞെടുപ്പുകൾ ഇനിയും കൃപകളുടെ പുതു വഴിയിലൂടെയുള്ള സഞ്ചാരമാകണമെന്ന്. 

 അടുത്തകാലത്ത് വായിച്ച ഒരു പുസ്തകത്തിന് ശീർഷകം ഇതാണ്
"My stolen years". ജയിലിലടക്കപ്പെട്ട ഒരു വ്യക്തി തന്റെ ജയിൽവാസ വർഷങ്ങളെകുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരാണിത്. നമുക്കുമുണ്ട് ചില അപഹരിക്കപ്പെട്ട കാലങ്ങൾ. ഇതൊക്കെ ഒന്ന് മിഴി പൂട്ടി ഓർമിക്കണം, കഴിഞ്ഞകാലങ്ങളിൽ ചിലതൊക്കെ ആരൊക്കെയോ കട്ടെടുത്തിട്ടുണ്ട്. അതൊരുപക്ഷേ എന്റെ ചില തെറ്റായ തീരുമാനങ്ങളിൽ നിന്നാണ്. 
 ഏശയ്യാ പ്രവാചകനിലൂടെ കർത്താവു പറയുന്നത് ഓർക്കുന്നില്ലേ.ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍െറ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1. ഓരോ പുതുവർഷവും ഉണർന്നു പ്രശോഭിക്കാൻ ഉള്ളതാണ്. 
 ഈശോ കാത്തിരിപ്പിന്റെ തമ്പുരാനാണ്. 'ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ' എന്ന പേരിൽ സുകുമാർ അഴീക്കോട് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മനോഹരമായ പുസ്തകമാണ്. ഇന്ത്യയുടെ ആകാശം നഷ്ടപ്പെടുന്നുണ്ട് എന്നദ്ദേഹം ആകുല പ്പെടുന്നു. എനിക്കു മുകളിലും ഒരു ആകാശം ഉണ്ട്. ചില കാരുണ്യത്തിന്റെ ആകാശങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. സ്നേഹത്തിന്റെ ആകാശങ്ങൾ. 
 എനിക്ക് എന്റെ ആകാശം നഷ്ടപ്പെടുന്നുണ്ടോ? 

 ഓരോ ജനുവരിയും ഒരായിരം പുത്തൻ തീരുമാനങ്ങളുടെ മാസമാണ്. പക്ഷേ ജീവിതത്തിന്റെ ഓട്ട മത്സരത്തിനിടയിൽ നമ്മൾ മറന്നു പോവുകയാണ്, എന്റെ തീരുമാനങ്ങളുടെ പുസ്തകത്തിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ. ജനുവരിക്ക് ശേഷവും ആത്മാവിനെ അൾത്താരയാക്കുന്ന ചില നന്മകളുടെ കൂമ്പാരങ്ങളുമായി, പുണ്യങ്ങളുടെ ശേഷിപ്പുകളുമായി ഈ വർഷത്തിലേക്ക് ഞാൻ കിടക്കട്ടെ. പുഞ്ചിരിച്ചുകൊണ്ട് നമ്മൾ പറയാറില്ലേ, ഹാപ്പി ന്യൂ ഇയർ.! ആ ഹാപ്പിനസ് ജീവിതത്തിൽ  നിറഞ്ഞു നിൽക്കട്ടെ. 
 കൃതജ്ഞതയോടെ പുതിയ തീരുമാനങ്ങളുടെ പട്ടികയിൽ സ്നേഹവും,  കരുണയും എഴുതി ചേർത്തുകൊണ്ട് ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കാം.
 നമുക്ക് മുകളിൽ സ്നേഹത്തിന്റെ പുത്തൻ ആകാശങ്ങൾ നിറഞ്ഞു തന്നെ നിൽപ്പുണ്ട്. അത് കാരുണ്യത്തിത്തിന്റെ, വാത്സല്യത്തിന്റെ ആകാശങ്ങളാണ്.പുതിയ ആകാശം.
ആകാശത്തിനു താഴെ കൃപകളുടെ തണലിൽ നമുക്ക് ചേക്കേറാം.
ഹാപ്പി ന്യൂ ഇയർ!

ബിബിൻ ഏഴുപ്ലാക്കൽ mcbs

29 Aug 2019

വൈദികരുടെ മാതാപിതാക്കൾക്ക്

കുഞ്ഞുനാളിലെ ആദ്യ ഇഷ്ടം അല്ലെങ്കിൽ സ്വപ്നം, ബലിയർപ്പിക്കുന്ന പുരോഹിതന്റെ അടുത്ത് നിൽക്കുന്ന അൾത്താര ബാലനാവുക. പിന്നീട് ആ ഇഷ്ടം വളർന്ന് ഒരു പുരോഹിതനിലേക്ക് എത്തി. തിളങ്ങുന്ന ഒരു വസ്ത്രത്തിനപ്പുറം, സ്തുതികൾ കിട്ടുന്ന ആ പദവിക്കപ്പുറം ഇനിയും വളരേണ്ട ഒരു മുഖമുണ്ട് എന്ന് കാണിച്ചുതന്ന ഒരു അച്ചനുണ്ട്. കുഞ്ഞുനാളിലെ പച്ചകെടാത്ത ഓർമ്മയാണത്.

വൈകുന്നേരങ്ങളിൽ സ്കൂൾവിട്ട് പള്ളി മുറ്റത്തോടെയാണ് വീട്ടിലേക്ക്... ചില ദിവസങ്ങളിൽ കാണുന്ന ഒരു ആൾക്കൂട്ടമുണ്ട്. അച്ചനോട് ആവശ്യങ്ങൾ പറയാനും സഹായത്തിനായും നിൽക്കുന്ന ഒരു കൂട്ടം. പട്ടിണി പറഞ്ഞാൽ അച്ചൻ ചെയ്തിരുന്ന ഒരു കാര്യം അവർക്ക് ഒരു സഞ്ചി അരി കൊടുക്കുക എന്നതായിരുന്നു. അത് വാങ്ങി സന്തോഷത്തോടെ പോയ എത്രയോ പേർ... ഇതിനെകുറിച്ച് അച്ചൻ ഒരിക്കൽ പ്പോലും പള്ളിയിൽ പറഞ്ഞിട്ടില്ല. അച്ചൻ പറയാതെ തന്നെ സുമനസ്സുകൾ അച്ചനെ സഹായിച്ചിരിക്കണം. ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും അത്ര ഗൗരവത്തിൽ മനസ്സിലായില്ലെങ്കിലും, അച്ചൻ യാത്രപറഞ്ഞു പോകുന്ന ദിവസം  അതിലൊരു അപ്പാപ്പൻ പള്ളിമുറ്റത്ത് അച്ചന്റെ കാൽക്കൽ തൊട്ട് കരഞ്ഞ് നിലവിളിച്ചത് ഓർക്കുന്നു. പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാലം തിരിച്ചറിവുകൾ തന്നത്, ആരാണ് വൈദികനെന്ന്? ക്രിസ്തുവിന്റെ ഹൃദയമുള്ളവൻ - വൈദികൻ.

പൗരോഹിത്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ആക്രമിക്കപ്പെടുമ്പോഴും ചർച്ചചെയ്യപ്പെടുമ്പോഴും പൗരോഹിത്യമെന്ന കൂദാശയെ വിലമതിക്കുന്ന അതിൽ കറകൾ വീഴാതെ 'ക്രിസ്തു' എന്ന സത്യത്തെ മുൻ നിർത്തി യാത്രചെയ്യുന്ന  വൈദികരും നമ്മുടെ നാട്ടിലുണ്ട്. മാനുഷികമായ പരിമിതികൾ ഉള്ള പച്ചയായ മനുഷ്യനെന്നതിലുപരി ആരാണവർ? ചെറുപ്പക്കാലത്ത് ഈ വഴിയോട് ഇഷ്ടം തോന്നി ആ പാത തിരഞ്ഞടുത്തവർ. ആ ഇഷ്ടം കൂടി കൂടി കാരുണ്യത്തിന്റെ മുഖമാകുമ്പോൾ അവൻ പുരോഹിതൻ. തീർച്ചയാണ് അപജയങ്ങൾ ഉണ്ട്, ചിലർ ഇടറുന്നുണ്ട്, പതറുന്നുമുണ്ട്. പക്ഷ അതിനെ പൊതുവൽക്കരിക്കുന്നിടത്താണ് ദുഃഖം.

ഒരു വൈദികനാകണം എന്ന ആഗ്രഹം പറയുമ്പോൾ അതിന് അര മനസ്സോടെ സമ്മതം നൽകി, കണ്ണിരോടെ യാത്രയാക്കുന്ന രണ്ടു മുഖങ്ങളുണ്ട് - മാതാപിതാക്കൾ. പിന്നീട് അരമനസ്സു മാറി  അവർക്ക് എന്തു മാത്രം ഇഷ്ടമാണ് ഈ ജീവിതത്തെ! പിന്നീട് അത് അവരുടെയും കൂടി സ്വപ്നമാണ്. ഇന്നേറ്റവും കൂടുതൽ വേദനിക്കുന്നത് അവരാണ്. ഒരാൾക്കു വന്ന പരാജയം അല്ലെങ്കിൽ ഇടർച്ച എല്ലാവരുടെയും പരാജയമാക്കുമ്പോൾ... അതിനെ 'പുരോഹിത വർഗ്ഗത്തിന്റെ' ഇടർച്ചയാക്കുമ്പോൾ കണ്ണുകൾ കടലാകുന്നത് ആ മാതാപിതാക്കളുടെ യാണ്.

പ്രിയപ്പെട്ട മതാപിതാക്കളെ നിങ്ങൾ സങ്കടപ്പെടരുത്. കേൾക്കുന്ന 'വാർത്തകൾ' നിങ്ങളെ വേദനിപ്പികുന്നുണ്ട് എന്നറിയാം...പക്ഷെ ഓരോ വട്ടം കാണുമ്പോഴും നിങ്ങൾ ചേർത്ത് പിടിച്ച് നിർത്താറില്ലേ... അതിൽ എല്ലാം ശൂന്യമാകുന്നു... വേദനകളും കണ്ണീരും എല്ലാം... അതികമെന്നും സംസാരിക്കാതെ ഫോണിന്റെ അപുറത്തു നിന്ന് അപ്പൻ ചോദിക്കാറുള്ള പോലെ "ഇനി എന്നാ വരുന്നേ...? കുറേ ആയല്ലോ കണ്ടിട്ട്..!" നിങ്ങളുടെ കരുതലുകൾ നിങ്ങളുടെ ഹൃദയമിടിപ്പുകൾ ഞങ്ങൾക്കുള്ള പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കണേ...

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ
അവർ ദൈവത്തെ കാണും" മത്തായി.5:8

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs