Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

14 Apr 2020

ഒരു കഥ സൊല്ലട്ടമാ...

15 വർഷങ്ങൾക്ക് മുൻപാണ്, 2005 ലെ ഒരു മെയ് മാസത്തിൽ...

വൈദികനാകണം എന്നുള്ള ആഗ്രഹവുമായി സെമിനാരിയിലേക്ക് പോകുന്നതിനു മുമ്പ് വികാരിയച്ചനെ കാണാനായി കട്ടപ്പന പള്ളിയുടെ പള്ളിമേടയിലേക്ക് ചെന്ന ദിവസം. അപ്പനും അമ്മയും കൂടെ ഉണ്ടായിരുന്നു. ആഗ്രഹം പറഞ്ഞ അന്നുതൊട്ട് വികാരിയച്ചന് എന്തെന്നില്ലാത്ത ആഹ്ലാദം ഉണ്ടായിരുന്നു. ഒരു പുഞ്ചിരിയോടെ അച്ചൻ  ഞങ്ങളെ സ്വാഗതം ചെയ്തു. കാര്യങ്ങളൊക്കെ തിരക്കി. അച്ചന്റെ  സന്തോഷവും ആശംസയും അറിയിച്ചു. എന്നിട്ട് അച്ഛൻ എന്നോടും അപ്പനോട് അമ്മയോടും ആയി ഒരു കഥ പറഞ്ഞു. ചെമ്മീൻ സിനിമയുടെ കഥയായിരുന്നു അത്. ചെമ്മീൻ സിനിമ ഒന്നുകൂടെ അച്ഛൻ വാക്കുകളിലൂടെ ചിത്രീകരിച്ചു. 
മലയാള സിനിമയിലെ ക്ലാസ്സിക് സിനിമ ഏതെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരം മാത്രമേയുള്ളൂ " ചെമ്മീൻ ".
തകഴി ശിവശങ്കരപിള്ളയുടെ  ചെമ്മീൻ എന്ന  നോവലിന്റെ ചലച്ചിത്രവിഷ്കാരമാണ് 1965ൽ രാമു കാര്യാട് സംവിധാനം ചെയ്ത  ചെമ്മീൻ.
   " കടലിൽ പോകുന്ന അരയന്റെ ജീവൻ കുടിലിൽ കാത്തിരിക്കുന്ന അരയത്തിയുടെ വിശുദ്ധിയിലാണ് "  ഈയോരു തീമിനെ ആസ്പദമാക്കിയാണ് ചെമ്മീൻ എന്ന സിനിമ പുരോഗമിക്കുന്നത്.
 അച്ഛൻ ഞങ്ങളോട് പറഞ്ഞതും ഇതുതന്നെയാണ്. "നീ കടലിലേക്ക് ആണ്. വീട്ടിൽ കാത്തിരിക്കുന്ന ഇവരാണ് നിനക്ക് വേണ്ടി പ്രവർത്തിക്കേണ്ടത്. ഇവരുടെ വിശുദ്ധി നിന്റെ വിശുദ്ധി ആയി മാറും. നിന്റെ വിശുദ്ധി ഇവരുടെ ജീവിതത്തിൽ നിറയും."
 15 വർഷങ്ങൾക്കു മുമ്പ് അച്ഛൻ പ്രാർത്ഥിച്ച് അനുഗ്രഹിച്ചത് ഇപ്പോഴും മനസ്സിൽ നിറയുന്നുണ്ട്.
 എനിക്കുറപ്പുണ്ട് ഈ കടൽ യാത്രയിൽ എനിക്ക് താങ്ങായി നിൽക്കുന്നത് അപ്പനും അമ്മയും ആണ്. അവരുടെ ജീവിതത്തിന്റെ പ്രാർത്ഥനകളിൽ ഞാനുണ്ട്, എവിടെയൊക്കെയോ..

 ഇന്ന് വിഷു ആണ്. 
അപ്പനും അമ്മയ്ക്കും ഇത് മുപ്പത്തി നാലാമത്തെ വിവാഹ വാർഷികദിനമാണ്.
ഇന്ന് രാവിലെയാണ് ഫോണിലേക്ക് ആ പഴയ വികാരിയച്ചന്റെ  മരണവാർത്ത എത്തിയതും, ജോസ് തെക്കേൽ അച്ചന്റെ. 
പ്രാർത്ഥനകളിൽ നിറയുന്നു...

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs

2 Mar 2020

ശേഷിപ്പുകൾ

 

 1964 ൽ ഇറങ്ങിയ സിനിമയാണ് 'മൈ ഫെയർ ലേഡി'. സിനിമയിൽ നായകനും നായികയും പ്രണയത്തിലാണ്. ഒരു പ്രത്യേക സാഹചര്യത്തിൽ നായകൻ തന്റെ  സ്നേഹം വാക്കുകളിലൂടെ പ്രകടിപ്പിക്കുകയാണ്, അതിൽ അയാൾ കഷ്ടപ്പെടുകയാണ്. അസ്വസ്ഥയായ നായിക നായകനോട് പറയുന്നുണ്ട്, "words, words I'm tired of words.if you love me show me." "നിന്റെ വാക്കുകൾ കേട്ട് ഞാൻ മടുത്തു. നീയെന്നെ സ്നേഹിക്കുന്നുവെങ്കിൽ, നിന്റെ സ്നേഹം പ്രവർത്തികളിലൂടെ നീ പ്രകടമാക്കുക."ക്രിസ്തു നമ്മെ കാണിച്ചത് ഇത്രമാത്രം. അവൻ കുരിശു കൊണ്ട് സ്നേഹം വെളിപ്പെടുത്തിയിട്ടുണ്ട്. പക്ഷേ ഞാനിന്നും വാക്കുകൾകൊണ്ട് കഷ്ടപ്പെടുകയാണ് അവനെ സ്നേഹത്തിൽ കുളിപ്പിക്കാൻ. പക്ഷേ പ്രവർത്തികൾ കൊണ്ട് സ്നേഹത്തെ അടയാളപ്പെടുത്താൻ ഞാൻ എന്നേ പരാജയപ്പെട്ടു. ശിരസു ഉയർത്തുമ്പോൾ ക്രിസ്തു കൈകൾ വിരിച്ച് തലചായ്ച്ചു കിടപ്പുണ്ട്. കുരിശിൽ നിന്നല്ലാതെ മറ്റെവിടുന്നാണ് സ്നേഹത്തിന്റെ ശേഷിപ്പുകൾ പഠിക്കുന്നത്.

മൈ നെയിം ഈസ്‌  ഖാന്‍ ' എന്ന ചിത്രത്തില്‍ കുഞ്ഞു ഷാരുഖ്  മനുഷ്യരെകുറിച്ചു അമ്മയോട്  ചോദിക്കുന്നുണ്ട്,അതിനുള്ള അമ്മയുടെ ഉത്തരം ഇങ്ങനെയാണ്...
''മോനെ....ലോകത്തില്‍ രണ്ട് തരം ആളുകളെയുള്ളൂ.നന്മ ചെയ്യുന്ന നല്ലവരും, തിന്മ ചെയ്യുന്ന ചീത്തആള്‍ക്കാരും''അതെ, നന്മ ചെയ്യുന്നവരും, തിന്മ ചെയ്യുന്നവരും.
ഇങ്ങനെയെ നമ്മുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയാവു.
മനുഷ്യരെ വേറൊരു തരത്തിലും തരം തിരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കട്ടെ...
 ദസ്തയേവ്സ്കിയുടെ അപരൻ  (തെ double)എന്ന ഒരു പുസ്തകമുണ്ട്. എല്ലാ മനുഷ്യരിലും നന്മയും തിന്മയും ഉണ്ട്. അതുകൊണ്ടുതന്നെ മനുഷ്യരെല്ലാം ഇരട്ടകളാണ്. ആകുല നായ മനുഷ്യന്റെ സംഘർഷങ്ങളാണ് അപരൻ എന്ന പുസ്തകം പറയുന്നത്. നന്മയും തിന്മയും ഇങ്ങനെ രണ്ടു തട്ടിൽ നിന്ന് ആടുകയാണ്. കുമ്പസാരത്തിനു വേണ്ടി മുട്ടുകുത്തും പോൾ മിഴി പൂട്ടി പാപ സങ്കീർത്തനങ്ങളിലേക്ക് ചേക്കേറുമ്പോൾ ചിന്തിക്കേണ്ടതും ഇതുതന്നെയല്ലേ. ചില ശേഷിപ്പുകൾ ആവശ്യമാണ്. ജീവിതത്തിൽ ശേഷിപ്പുകൾ കൂട്ടിവെച്ചവരാണ് വിശുദ്ധർ. കുഞ്ഞു കാര്യങ്ങളിലെ വിശുദ്ധിയാണ് ഇവരെയൊക്കെ രൂപ കൂട്ടിലേക്ക് എത്തിക്കുന്നത്.
 കുരിശിലേക്ക് നോക്കണം. കുരിശ് മൂന്ന് ആണികളുടെ ആഴത്തിലുള്ള ഓർമ്മകൾ തരുന്നുണ്ട്. മനുഷ്യ രക്ഷയ്ക്കുവേണ്ടി പീഡകൾ ഏറ്റെടുത്തു മരിച്ച ക്രിസ്തുവിന് ദുഃഖമല്ല, പ്രപഞ്ചത്തോടും ഉള്ള സ്നേഹം ഒന്നു മാത്രമാണ്. ആ സ്നേഹത്തെ പ്രവർത്തികളിലൂടെ പ്രകടമാകുമ്പോൾ ഞാനും മറ്റൊരു ക്രിസ്തുവാകുന്നില്ലേ? ഞാനിന്നും മറ്റൊരു കുരിശിന്റെ വഴിയിൽ  നടക്കുന്നില്ലേ? 

 നോമ്പുകാലത്ത് ഉപവാസത്തിന് ഉടുപ്പുകൾ അണിയുന്നവരാണ് നമ്മൾ. ഒരായിരം വിട്ടുകൊടുക്കൽ നടത്തിക്കൊണ്ട് എല്ലാം വേണ്ടെന്നു വെക്കാനുള്ള മനസ്സുമായി. ഉപവാസത്തിന് അപ്പുറം കുരിശിൻ ചുവട്ടിൽ നിൽക്കാൻ പറ്റുന്നുണ്ടോ? ഒരു ഉറുമ്പ് കടിച്ചാൽ പിടയുന്ന മനസ്സുമായി അലയുന്ന നമ്മളൊക്കെ, ഈ നോമ്പുകാലത്തെങ്കിലും കുരിശിലേക്ക് ഒന്നു നോക്കണം. നിശബ്ദമായ ഒരു ഗദ്ഗദം, നിർമ്മലമായ ഒരു പുഞ്ചിരി, എല്ലാം ശാന്തമായി സഹിച്ച് ഒരു മനസ്സ്, പിതാവിന് അർപ്പിച്ച ഒരു ശരീരം, എല്ലാം പൂർത്തിയായി എന്നുപറഞ്ഞ ഗുരുവിനെ കാണാം.
 2015ലെ നോമ്പുകാലം. സഹനങ്ങൾ ഒക്കെ ഏറ്റെടുക്കുന്നതിൽ അല്പം ബുദ്ധിമുട്ടുണ്ടെങ്കിലും മലയാറ്റൂർ മലയിലേക്ക് ചെരിപ്പിടാതെ പോകാം എന്നുള്ള തീരുമാനം ഉണ്ടായിരുന്നു. കൂടെ ഒരു ചങ്ങാതി. കാലടിയിൽ നിന്നാണ് നടന്നത്. ആ കാൽവരി യാത്രയിൽ പലവട്ടം തിരിച്ചു പോയാലോ എന്ന് തോന്നിയിട്ടുണ്ട്. അടുത്ത ബസ്സ് പിടിച്ചാലോ എന്ന് മനം പറഞ്ഞിട്ടുണ്ട്. കൂട്ടുകാരന്റെ അടങ്ങാത്ത ആഗ്രഹം ഒന്നുകൊണ്ടുമാത്രം ഒട്ടും വ്യക്തമല്ലാത്ത നിയോഗവുമായി മലയാറ്റൂർ അടിവാരത്തിൽ എത്തി. അവിടെ കണ്ട കാഴ്ചകൾ എന്റെ നിയോഗങ്ങൾ ക്ക് ബലമേകി. കണ്ണു തുറപ്പിച്ചത് തിരികൾ വിൽക്കുന്ന ഒരു അമ്മച്ചിയായിരുന്നു. വേദനയുടെ വിങ്ങൽ കാലുകളെ ദുർബലമാക്കിയപ്പോലാണ് അമ്മച്ചി മുൻപിൽ വന്നത്. 'തിരി വേണോ മോനെ?' വേണ്ട എന്നു പറഞ്ഞു മുൻപോട്ടു നടന്നെങ്കിലും, വീണ്ടും ചോദിച്ചു പുണ്യാളന്  കത്തിക്കാൻ തിരി വേണോ മോനേ? 
 ഒരു കൂട് തിരി മേടിച്ചു. അത് കൈയിൽ വച്ച് തരുമ്പോൾ അമ്മച്ചി പറഞ്ഞു ഈ മലമുകളിലെ വിയർപ്പു കളും വേദനകളും കണ്ണീരും ഒക്കെ വിലയുള്ളതാണ് മോനെ... നൊമ്പരങ്ങൾക്കും വേദനകൾക്കുമൊക്കെ ഉത്തരങ്ങൾ കിട്ടുന്നത് സന്തോഷം ഉള്ള കാര്യങ്ങളാണ്. അതേറ്റെടുക്കാൻ കാണിക്കുന്ന ഒരു മനസ്സുണ്ട്. ആ മനസ്സ് പ്രകടമാകുമ്പോൾ മാത്രമാണ് ജീവിതത്തിൽ കുരിശുകൾ പുഷ്പിക്കുന്നത്. പിന്നീട് നമ്മുടെ യാത്രകളെല്ലാം കുരിശിലേക്ക് ഉള്ളതല്ലേ. പിന്നീട് നമ്മുടെ വഴികളെല്ലാം കുരിശിന്റെ വഴി അല്ലേ. മിഴി പൂട്ടാം... നന്മകളുടെ ശേഷിപ്പുകൾ അത്ര വേഗത്തിൽ ഒന്നും കളഞ്ഞു പോയിട്ടില്ല.


ബിബിൻ ഏഴുപ്ലാക്കൽ mcbs

 

ഒറ്റയടിപ്പാത


 "ഞാൻ സഞ്ചരിക്കുന്ന വഴികളിൽ അവർ എനിക്കു കെണികൾ വെച്ചു. ഞാൻ വലത്തേക്കു തിരിഞ്ഞു നോക്കി. എന്നെ അറിയുന്നവർ ആരുമില്ല, ഓടിയൊളിക്കാൻ ഇടമില്ല, എന്നെ രക്ഷിക്കുവാൻ ആളുമില്ല."

 ഇത് എന്റെ വീഴ്ചയാണ്. ഞാനും പതറി നിൽക്കുന്ന മൂന്നാം സ്ഥലം. അത്രമേൽ സ്നേഹത്തിന്റെ നോട്ടം കൊണ്ട് നീയെന്നെ വീണ്ടെടുക്കുന്ന സ്ഥലം. നിന്റെ വീഴ്ചയിൽ നിന്ന്,  വീണ്ടും കുരിശുമായി നടക്കാനുള്ള തീവ്രമായ സഹനം എന്നെ പൊള്ളിക്കുന്നുണ്ട്. ഒരു ഉറുമ്പുകടിപോലും സഹിക്കാൻ പറ്റാത്ത ഞാൻ  അത്ര ചെറുതാണ്. സഹനങ്ങളുടെ മുറിപ്പാടുകളിൽ നിന്ന് ഉയിർക്കാൻ എനിക്കെന്തേ കഴിയാത്തത്? കല്ലുകൾ നിറഞ്ഞ വഴികലാണെന്നറിഞ്ഞിട്ടും കുരിശുമായി നീങ്ങാൻ മടിച്ചുനിൽക്കുന്ന ഭീരുവാണ് ഞാൻ. ആദ്യ വീഴ്ചയിലെ കുരിശ് വഴിയിൽ ഉപേക്ഷിച്ചു ഓടിപ്പോകുന്ന ഭീരു. 
 അല്പമെങ്കിലും ക്ലേശം ഉണ്ടാകുമ്പോൾ സഞ്ചാരം സുഖമാക്കാൻ പുൽത്തകിടിയും ഇന്റർലോക്കുമൊക്കെ ഒരുക്കുന്ന ഈ കാലത്ത് മനസ്സിലും ഞാൻ ഈ സുഖ വഴികൾ ഒരുക്കിയിരിക്കുകയാണ്. നീ നടന്ന ഒറ്റയടിപ്പാത, കുരിശിന്റെ പാത അത്ര നിസ്സാരമല്ല. അതിന് കൈപ്പുണ്ട്‌. അതിനു വിലയുണ്ട്. എന്നിട്ടും വീഴ്ചകളിൽ പതറി ഞാൻ നിൽക്കുകയാണ്. വീണ്ടും പുതുചുവടുകൾ വച്ച്, സഹനത്തിന്റെ വഴിയിൽ ചരിക്കുവാൻ എനിക്ക് അത്ര മാത്രം ബുദ്ധിമുട്ടാണ്. വീഴ്ചകൾ ഉണ്ടാകുമ്പോൾ എന്നെത്തന്നെ  നിയന്ത്രിക്കുവാൻ പഠിപ്പിക്കണമേ എന്നു മാത്രമാണ് പ്രാർത്ഥന. 

 എത്രമാത്രം ഇടറുമ്പോഴും വീഴുമ്പോഴും തീരത്ത് ഒരാൾ നിൽപ്പുണ്ട്. അതിജീവനത്തിന്റെ  അപ്പം വിളമ്പുന്നവൻ. ആത്മാവിനെ അൾത്താരയാക്കുന്ന  ക്രിസ്തു സ്നേഹം. ആ മിഴികളിൽ നോക്കുമ്പോൾ വീഴ്ചകൾക്ക് ആക്കം കുറയുമെന്നു മാത്രമല്ല, കയറിവരാൻ അവൻ നീട്ടുന്ന  കരങ്ങൾ പിടിച്ചുകൊണ്ട് അവൻ നടന്ന ഒറ്റയടിപ്പാതയിൽ പോകാൻ ഒരു ബലമൊക്കെ കിട്ടും. ഇനിയും ആ തീരത്തേക്ക് ഞാൻ അടുത്തിട്ടില്ല. ഇനിയും ആ മിഴികളിൽ ഞാൻ നോക്കിയിട്ടില്ല. ഇതും തിരിച്ചറിവാണ് അവന്റെ ഒറ്റയടിപ്പാതയിൽ നടക്കാനുള്ള സുവിശേഷത്തിലെ തിരിച്ചറിവ്. 

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs 

6 Dec 2019

പുതിയ ആകാശം

പുതിയ ആകാശം 
------------------------------------

ലോകത്ത് ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന ഇന്റർനെറ്റ് സെർച്ച് എഞ്ചിനായ ഗൂഗിൾ ഡോട്ട് കോംമിന്  ബദലായി വന്ന യാഹു ഡോട്ട് കോമിൽ എക്സിക്യൂട്ടീവ് ഓഫീസർ ആയി മരീസ മെയർ 2012 ജൂലൈ 16ന് നിയമിതയായപ്പോൾ മാധ്യമപ്രവർത്തകർ ചോദിച്ചു:
"madam, what are your topmost priorities  as ceo of yahoo.com?"എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ഗൂഗിൾ ഡോട്ട് കോമിന്റെ മുൻ വൈസ് പ്രസിഡണ്ടും മുഖ്യ വ്യക്തവും ആയിരുന്ന മരീസ മെയർ പറഞ്ഞു
"first, God.second, my family, third yahoo.com." ഒന്നാം സ്ഥാനം ദൈവത്തിന്, രണ്ട് എന്റെ കുടുംബം, മൂന്ന് yahoo.com. 2013 ൽ Fortune മാസിക ലോകത്തിലെ ഏറ്റവും ശക്തയായ മുപ്പത്തിരണ്ടാമത്തെ സ്ത്രീയായി പ്രഖ്യാപിച്ച മരീസയുടെ പ്രതികരണം താൽക്കാലിക നേട്ടങ്ങൾക്കായി ദൈവത്തെയും കുടുംബത്തെയും മറക്കുന്നവർ ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഈ പ്രഖ്യാപനം നടത്തിയപ്പോൾ മരീസയ്ക്ക് 37 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ. തിരഞ്ഞെടുപ്പുകളാണ് പ്രധാനം.  തിരഞ്ഞെടുപ്പിലാണ് 
 ദൈവാനുഗ്രഹത്തിന്റെ രഹസ്യങ്ങൾ ഒളിഞ്ഞു കിടക്കുന്നത്.ഓരോ പുലരിയും പൂവിടരുന്നപോലെ ചില സൗന്ദര്യങ്ങൾ നമുക്കും ഒളിപ്പിച്ചു വയ്ക്കുന്നുണ്ട്. അത് പുതുവർഷത്തിൽ ആകുമ്പോൾ ജീവിതത്തിന്റെ പ്രതീക്ഷകളും അർത്ഥങ്ങളും കൂടുതൽ മധുരമാകുന്നു. സ്നേഹത്തിന്റെ പട്ടങ്ങൾ ഓരോന്നും അയച്ചുകൊടുക്കുന്ന കുഞ്ഞുകുട്ടിയുടെ പിഞ്ചു മനസ്സുമായി നമ്മളിങ്ങനെ നിൽക്കുകയാണ്. ഒരായിരം സൗഹൃദങ്ങളുടെ ഓർമ്മച്ചെപ്പിൽ പുതിയതിനെ വരവേൽക്കാനായി നമ്മൾ കാത്തിരിക്കുകയാണ്. ആ കാത്തിരിപ്പിലാണ് നമ്മുടെയൊക്കെ ജീവിതങ്ങൾക്ക് മിഴിവും അർഥവും ലഭിക്കുന്നത്. ഈ പുതുവർഷത്തെ ഒന്നു മാറ്റി പിടിച്ചാലോ? എന്നും നന്മ നിറഞ്ഞ വീട്ടിലാണ് സ്നേഹത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുന്നത്. ആ വാതായനങ്ങൾ തുറന്നു കൊണ്ട്, ചില മാറ്റങ്ങൾക്ക് ഞാനും കാരണമാകേണ്ടതുണ്ട്. 
 തിരഞ്ഞെടുപ്പുകൾ ആണ് മുഖ്യം. എന്റെ തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ്? 

വായിച്ചു കേട്ടത് ഓർക്കുന്നു, മുളം തണ്ടിൽ നിന്ന് സംഗീതത്തിലേക്കുള്ള ദൂരം 7 മുറിവുകളുടെതാണ് എന്ന്.മുറിവുകൾ ഉണ്ടായാലെ, സഹനങ്ങൾ ഉണ്ടായാലേ ജീവിതത്തിന്റെ സംഗീതം ഒഴുകുക യുള്ളൂ. ചില മുറിവുകൾ എന്നിലും സംഭവിക്കണം. അത് ചിലപ്പോൾ അഴുകലുകളാണ്. ചില ഇല്ലായ്മകളാണ്. വിട്ടുകൊടുത്തുകൊണ്ട് ശൂന്യ വൽക്കരണത്തിന്റെ പാതയോരങ്ങളിൽ അപരനെ കണ്ടുമുട്ടുന്നവനാണ് ചങ്ങാതി. ഈ പുതുവർഷം അപ്രകാരമുള്ള ചില കണ്ടുമുട്ടലുകളുടെ കൂമ്പാരമാകട്ടെ. 
 കണ്ടിട്ടില്ലേ മൊബൈൽ ഫോൺ ഇടയ്ക്കൊക്കെ  നോട്ടിഫിക്കേഷൻ തരുന്നത്... നോട്ടിഫിക്കേഷൻ വരുന്ന സമയത്ത് ഒരു ചെറിയ പ്രകാശം കത്തുന്നുണ്ട്, ഒരു ശബ്ദവും. ഇതൊരു ഓർമ്മപ്പെടുത്തലാണ്. ഉള്ളിൽ കരുതേണ്ട വെട്ടം, ഇടക്കൊക്കെ ഇങ്ങനെ മിന്നി കാണണമെന്ന്. ഒരു തിരിയിൽ നിന്ന് ഒരായിരം വിളക്കുകൾ തെളിയുന്ന പോലെ ഈ പുതുവർഷം ഒരു ഓർമ്മപ്പെടുത്തൽ തരികയാണ്. നിന്റെ ചില തിരഞ്ഞെടുപ്പുകൾ ഇനിയും കൃപകളുടെ പുതു വഴിയിലൂടെയുള്ള സഞ്ചാരമാകണമെന്ന്. 

 അടുത്തകാലത്ത് വായിച്ച ഒരു പുസ്തകത്തിന് ശീർഷകം ഇതാണ്
"My stolen years". ജയിലിലടക്കപ്പെട്ട ഒരു വ്യക്തി തന്റെ ജയിൽവാസ വർഷങ്ങളെകുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേരാണിത്. നമുക്കുമുണ്ട് ചില അപഹരിക്കപ്പെട്ട കാലങ്ങൾ. ഇതൊക്കെ ഒന്ന് മിഴി പൂട്ടി ഓർമിക്കണം, കഴിഞ്ഞകാലങ്ങളിൽ ചിലതൊക്കെ ആരൊക്കെയോ കട്ടെടുത്തിട്ടുണ്ട്. അതൊരുപക്ഷേ എന്റെ ചില തെറ്റായ തീരുമാനങ്ങളിൽ നിന്നാണ്. 
 ഏശയ്യാ പ്രവാചകനിലൂടെ കർത്താവു പറയുന്നത് ഓർക്കുന്നില്ലേ.ഉണര്‍ന്നു പ്രശോഭിക്കുക; നിന്‍െറ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്‍െറ മഹത്വം നിന്‍െറ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1. ഓരോ പുതുവർഷവും ഉണർന്നു പ്രശോഭിക്കാൻ ഉള്ളതാണ്. 
 ഈശോ കാത്തിരിപ്പിന്റെ തമ്പുരാനാണ്. 'ആകാശം നഷ്ടപ്പെടുന്ന ഇന്ത്യ' എന്ന പേരിൽ സുകുമാർ അഴീക്കോട് ഒരു പുസ്തകം എഴുതിയിട്ടുണ്ട്. മനോഹരമായ പുസ്തകമാണ്. ഇന്ത്യയുടെ ആകാശം നഷ്ടപ്പെടുന്നുണ്ട് എന്നദ്ദേഹം ആകുല പ്പെടുന്നു. എനിക്കു മുകളിലും ഒരു ആകാശം ഉണ്ട്. ചില കാരുണ്യത്തിന്റെ ആകാശങ്ങൾ. വാത്സല്യത്തിന്റെ ആകാശങ്ങൾ. സ്നേഹത്തിന്റെ ആകാശങ്ങൾ. 
 എനിക്ക് എന്റെ ആകാശം നഷ്ടപ്പെടുന്നുണ്ടോ? 

 ഓരോ ജനുവരിയും ഒരായിരം പുത്തൻ തീരുമാനങ്ങളുടെ മാസമാണ്. പക്ഷേ ജീവിതത്തിന്റെ ഓട്ട മത്സരത്തിനിടയിൽ നമ്മൾ മറന്നു പോവുകയാണ്, എന്റെ തീരുമാനങ്ങളുടെ പുസ്തകത്തിൽ ഞാൻ കുറിച്ചിട്ട വാക്കുകൾ. ജനുവരിക്ക് ശേഷവും ആത്മാവിനെ അൾത്താരയാക്കുന്ന ചില നന്മകളുടെ കൂമ്പാരങ്ങളുമായി, പുണ്യങ്ങളുടെ ശേഷിപ്പുകളുമായി ഈ വർഷത്തിലേക്ക് ഞാൻ കിടക്കട്ടെ. പുഞ്ചിരിച്ചുകൊണ്ട് നമ്മൾ പറയാറില്ലേ, ഹാപ്പി ന്യൂ ഇയർ.! ആ ഹാപ്പിനസ് ജീവിതത്തിൽ  നിറഞ്ഞു നിൽക്കട്ടെ. 
 കൃതജ്ഞതയോടെ പുതിയ തീരുമാനങ്ങളുടെ പട്ടികയിൽ സ്നേഹവും,  കരുണയും എഴുതി ചേർത്തുകൊണ്ട് ഈ പുതുവർഷത്തിലേക്ക് പ്രവേശിക്കാം.
 നമുക്ക് മുകളിൽ സ്നേഹത്തിന്റെ പുത്തൻ ആകാശങ്ങൾ നിറഞ്ഞു തന്നെ നിൽപ്പുണ്ട്. അത് കാരുണ്യത്തിത്തിന്റെ, വാത്സല്യത്തിന്റെ ആകാശങ്ങളാണ്.പുതിയ ആകാശം.
ആകാശത്തിനു താഴെ കൃപകളുടെ തണലിൽ നമുക്ക് ചേക്കേറാം.
ഹാപ്പി ന്യൂ ഇയർ!

ബിബിൻ ഏഴുപ്ലാക്കൽ mcbs

29 Aug 2019

വൈദികരുടെ മാതാപിതാക്കൾക്ക്

കുഞ്ഞുനാളിലെ ആദ്യ ഇഷ്ടം അല്ലെങ്കിൽ സ്വപ്നം, ബലിയർപ്പിക്കുന്ന പുരോഹിതന്റെ അടുത്ത് നിൽക്കുന്ന അൾത്താര ബാലനാവുക. പിന്നീട് ആ ഇഷ്ടം വളർന്ന് ഒരു പുരോഹിതനിലേക്ക് എത്തി. തിളങ്ങുന്ന ഒരു വസ്ത്രത്തിനപ്പുറം, സ്തുതികൾ കിട്ടുന്ന ആ പദവിക്കപ്പുറം ഇനിയും വളരേണ്ട ഒരു മുഖമുണ്ട് എന്ന് കാണിച്ചുതന്ന ഒരു അച്ചനുണ്ട്. കുഞ്ഞുനാളിലെ പച്ചകെടാത്ത ഓർമ്മയാണത്.

വൈകുന്നേരങ്ങളിൽ സ്കൂൾവിട്ട് പള്ളി മുറ്റത്തോടെയാണ് വീട്ടിലേക്ക്... ചില ദിവസങ്ങളിൽ കാണുന്ന ഒരു ആൾക്കൂട്ടമുണ്ട്. അച്ചനോട് ആവശ്യങ്ങൾ പറയാനും സഹായത്തിനായും നിൽക്കുന്ന ഒരു കൂട്ടം. പട്ടിണി പറഞ്ഞാൽ അച്ചൻ ചെയ്തിരുന്ന ഒരു കാര്യം അവർക്ക് ഒരു സഞ്ചി അരി കൊടുക്കുക എന്നതായിരുന്നു. അത് വാങ്ങി സന്തോഷത്തോടെ പോയ എത്രയോ പേർ... ഇതിനെകുറിച്ച് അച്ചൻ ഒരിക്കൽ പ്പോലും പള്ളിയിൽ പറഞ്ഞിട്ടില്ല. അച്ചൻ പറയാതെ തന്നെ സുമനസ്സുകൾ അച്ചനെ സഹായിച്ചിരിക്കണം. ഞങ്ങൾ കുട്ടികൾക്ക് ഇതൊന്നും അത്ര ഗൗരവത്തിൽ മനസ്സിലായില്ലെങ്കിലും, അച്ചൻ യാത്രപറഞ്ഞു പോകുന്ന ദിവസം  അതിലൊരു അപ്പാപ്പൻ പള്ളിമുറ്റത്ത് അച്ചന്റെ കാൽക്കൽ തൊട്ട് കരഞ്ഞ് നിലവിളിച്ചത് ഓർക്കുന്നു. പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത് കാലം തിരിച്ചറിവുകൾ തന്നത്, ആരാണ് വൈദികനെന്ന്? ക്രിസ്തുവിന്റെ ഹൃദയമുള്ളവൻ - വൈദികൻ.

പൗരോഹിത്യം ഇന്ന് സാമൂഹിക മാധ്യമങ്ങളിലും മുഖ്യധാര മാധ്യമങ്ങളിലും ആക്രമിക്കപ്പെടുമ്പോഴും ചർച്ചചെയ്യപ്പെടുമ്പോഴും പൗരോഹിത്യമെന്ന കൂദാശയെ വിലമതിക്കുന്ന അതിൽ കറകൾ വീഴാതെ 'ക്രിസ്തു' എന്ന സത്യത്തെ മുൻ നിർത്തി യാത്രചെയ്യുന്ന  വൈദികരും നമ്മുടെ നാട്ടിലുണ്ട്. മാനുഷികമായ പരിമിതികൾ ഉള്ള പച്ചയായ മനുഷ്യനെന്നതിലുപരി ആരാണവർ? ചെറുപ്പക്കാലത്ത് ഈ വഴിയോട് ഇഷ്ടം തോന്നി ആ പാത തിരഞ്ഞടുത്തവർ. ആ ഇഷ്ടം കൂടി കൂടി കാരുണ്യത്തിന്റെ മുഖമാകുമ്പോൾ അവൻ പുരോഹിതൻ. തീർച്ചയാണ് അപജയങ്ങൾ ഉണ്ട്, ചിലർ ഇടറുന്നുണ്ട്, പതറുന്നുമുണ്ട്. പക്ഷ അതിനെ പൊതുവൽക്കരിക്കുന്നിടത്താണ് ദുഃഖം.

ഒരു വൈദികനാകണം എന്ന ആഗ്രഹം പറയുമ്പോൾ അതിന് അര മനസ്സോടെ സമ്മതം നൽകി, കണ്ണിരോടെ യാത്രയാക്കുന്ന രണ്ടു മുഖങ്ങളുണ്ട് - മാതാപിതാക്കൾ. പിന്നീട് അരമനസ്സു മാറി  അവർക്ക് എന്തു മാത്രം ഇഷ്ടമാണ് ഈ ജീവിതത്തെ! പിന്നീട് അത് അവരുടെയും കൂടി സ്വപ്നമാണ്. ഇന്നേറ്റവും കൂടുതൽ വേദനിക്കുന്നത് അവരാണ്. ഒരാൾക്കു വന്ന പരാജയം അല്ലെങ്കിൽ ഇടർച്ച എല്ലാവരുടെയും പരാജയമാക്കുമ്പോൾ... അതിനെ 'പുരോഹിത വർഗ്ഗത്തിന്റെ' ഇടർച്ചയാക്കുമ്പോൾ കണ്ണുകൾ കടലാകുന്നത് ആ മാതാപിതാക്കളുടെ യാണ്.

പ്രിയപ്പെട്ട മതാപിതാക്കളെ നിങ്ങൾ സങ്കടപ്പെടരുത്. കേൾക്കുന്ന 'വാർത്തകൾ' നിങ്ങളെ വേദനിപ്പികുന്നുണ്ട് എന്നറിയാം...പക്ഷെ ഓരോ വട്ടം കാണുമ്പോഴും നിങ്ങൾ ചേർത്ത് പിടിച്ച് നിർത്താറില്ലേ... അതിൽ എല്ലാം ശൂന്യമാകുന്നു... വേദനകളും കണ്ണീരും എല്ലാം... അതികമെന്നും സംസാരിക്കാതെ ഫോണിന്റെ അപുറത്തു നിന്ന് അപ്പൻ ചോദിക്കാറുള്ള പോലെ "ഇനി എന്നാ വരുന്നേ...? കുറേ ആയല്ലോ കണ്ടിട്ട്..!" നിങ്ങളുടെ കരുതലുകൾ നിങ്ങളുടെ ഹൃദയമിടിപ്പുകൾ ഞങ്ങൾക്കുള്ള പ്രാർത്ഥനകളാണ്. പ്രാർത്ഥിക്കണേ...

"ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാൻമാർ
അവർ ദൈവത്തെ കാണും" മത്തായി.5:8

ഫാ. ബിബിൻ ഏഴുപ്ലാക്കൽ mcbs

17 Aug 2019

അമ്പിളി

ജീവിതം ചിലപ്പോൾ 'അമ്പിളി'യെപ്പോലെയാണ്..! ഓടിക്കൊണ്ടിരിക്കും. അതൊരു സൈക്കിളിലാവുമ്പോൾ വേഗം കൂടും, തീവ്രത കടുപ്പമാകും. 'അമ്പിളി' സിനിമ നല്ല സിനിമയാണ്. കാലത്തിന്റെ ചില കണ്ണാടിപ്പൊട്ടുകൾ കഥയായ് പറയുന്ന കുഞ്ഞു ചിത്രം. അമ്പിളിയെപ്പോലൊരാൾ സ്നേഹിക്കാനുണ്ടായാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് നമ്മുക്കൊക്കെയുള്ളു. സ്നേഹം എന്ന സത്യത്തെ എത്രമാത്രം തള്ളി പറഞ്ഞാലും അതിങ്ങനെ പിറകെവരും...
മനസ്സിൽ സ്നേഹമുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ പറ്റില്ല. അവർ അതിന്റെ പിറകെ ഓടിക്കൊണ്ടിരിക്കും. അമ്പിളിയാണെങ്കിൽ അൽപ്പം വേഗത്തിലാക്കാൻ 'സൈക്കിളി'ലാണ് പിറകെ വരുന്നത്. മനസ്സിൽ ഒരുപാട് പ്രണയം ഉണ്ടെങ്കിൽ അത് ഒരു തരം ഭ്രാന്താണെന്ന് ചിത്രം പറയുന്നു. അങ്ങനെയാണെങ്കിൽ കേരളം ഇപ്പോ ഒരു ഭ്രാന്താലയം തന്നെ. ഈ മഴക്കാലത്ത് നമ്മൾ കണ്ടതും അതു തന്നെ. പ്രണയത്തിന്റെ സ്നേഹത്തിന്റെ ഭ്രാന്തൻമാരുടെ സ്ഥലം.
"മനസ്സിലാണ് നിൻ ജീവിതം, ഈ നിമിഷമാണ് നിൻ പറുദീസ... മുന്നോട്ട്... മുന്നോട്ട് ... മുന്നോട്ട് ...!"

ഫാ.ബിബിൻ ഏഴുപ്ലാക്കൽ mcbs

18 Mar 2019

സെക്യൂരിറ്റി


ആശുപത്രി പരിസരത്ത് കുറച്ചധികം സമയം വെറുതെ നിന്നപ്പോഴാണ് ലൂയി ചേട്ടനെ പരിചയപ്പെട്ടത്, സെക്യൂരിറ്റിയാണ്. വഴി പറഞ്ഞു കൊടുക്കാനും കടന്നു വരുന്ന വാഹനങ്ങൾ നിയന്ത്രിക്കാനുമൊക്കെ അതീവ ജാഗ്രതയോടെ ലൂയി ചേട്ടൻ നിൽക്കുന്നത് കാണാൻ രസമായിരുന്നു.
ഞങ്ങളുടെ സംഭാഷണങ്ങൾക്കിടയിലും അദ്ധേഹം അതൊക്കെ തുടർന്നുകൊണ്ടിരുന്നു. വീടടുത്താണ്, 2 മക്കൾ. ഏതൊരു കുടുംബത്തേയും പോലെതന്നെ ഭാരം മുഴുവൻ വഹിക്കുന്ന വിയർക്കുന്ന ഒരപ്പൻ. തൻ്റെ ജീവിതത്തിൻ്റെ ബുദ്ധിമുട്ടുകളും കഷ്ടപാടുകളും പറയുമ്പോഴും ഒരു പുഞ്ചിരി നഷ്ടമാക്കാതെ പറയാൻ ലൂയി ചേട്ടനു കഴിഞ്ഞു. പതിവു രീതിയിൽ 'എല്ലാം ശരിയാകും' എന്ന മനപാഠ ഉത്തരത്തിൽ അവിടം വിടുമ്പോൾ തൊട്ടാണ് സെക്യൂരിറ്റി ചേട്ടൻമാരെ നിരീക്ഷിച്ചു തുടങ്ങുന്നത്. എൻ്റെ അപ്പൻ്റെ പ്രായമാണ് പലർക്കും. പ്രായത്തിൻ്റെ ആലസ്യമൊക്കെ ഉണ്ടായിട്ടുപോലും സ്വന്തമായി വിയർപ്പൊഴുക്കുന്ന ചിലർ.
രാവിലെ മുതൽ ഒരു യൂണിഫോമിൻ്റെ പിൻബലത്തിൽ ആ ഇടത്തിൻ്റെ സുരക്ഷ ഉറപ്പുവരുത്താൻ അവരിങ്ങനെ നിലകൊള്ളുന്നു. സുരക്ഷിതത്വമാണവർ തരുന്നത്. പ്രായത്തിൻ്റെ തളർച്ചകളുണ്ടെങ്കിലും അവർ സെക്യൂരിറ്റികളാണ്. ഒന്ന് തള്ളിയാൽ ഇടറി വീഴുന്ന ദുർബലരാണതിൽ പലരും, എങ്കിലും അവർ സെക്യൂരിറ്റികളാണ്.

മാർച്ച് 19 ഔസേപ്പിതാവിൻ്റെ ഓർമ്മയാണ്. ജോസഫും അത്രമാത്രമല്ലേ ചെയ്തത്. സെക്യൂരിറ്റി ചേട്ടൻ്റെ പണി. തിരുകുടുംബത്തെ സുരക്ഷിതമാക്കി. ഒരശ്രദ്ധ കൊണ്ടു പോലും മറിയത്തിനും കുഞ്ഞിനും മങ്ങലുണ്ടാകരുതെന്ന് ആഗ്രഹികുന്ന അപ്പനാണവൻ. നമ്മുടെ അപ്പൻമാരും ജോസഫിനെപ്പോലെ തന്നെ.....
ജീവിതം സുരക്ഷിതമാക്കാൻ വെയിലു കൊള്ളുന്നവർ. എല്ലാ അപ്പൻമാർക്കും ജോസഫിൻ്റെ മുഖമാണ്.സംരക്ഷണത്തിൻ്റെ ചിറകുകൾക്കിടയിൽ അവർ നമ്മെ ചേർത്തു പിടിക്കുന്നതിൻ്റെ ബലത്തിലാണ് ഓരോ കുടുംബവും പറന്നുയരുന്നത്.

നസ്രത്തിലെ ആ താനാണ് താരം. വിയർപ്പിൻ്റെ, തൊഴലിൻ്റെ ആത്മീയ ദൂരം അവനിൽ നിന്ന് തുടങ്ങുകയാണ്. തിരുകുടുംബത്തിന് സുരക്ഷിതത്വം നൽകുക എന്നതായിരുന്നു ജോസഫിൻ്റെ വിളി. ഒരു സെക്യൂരിറ്റിയാവുക. അപ്പൻ ആലിപ്പഴം പോലാണെന്ന് കേട്ടിട്ടുണ്ട്. അമ്മയെന്ന മഴയിൽ ഇടയ്ക്കൊക്കെ നമ്മൾ നനയാറുണ്ട്. പക്ഷെ അപ്പൻ ആലിപ്പഴം പ്പോലെ.....! വർഷത്തിൽ ഒന്നോ രണ്ടോ.., അത്രയുള്ളു. സ്നേഹത്തിൻ്റെയും വാത്സല്യത്തിൻ്റെയും ചില സ്വർഗ്ഗീയ നിമിഷങ്ങൾ നൽകാൻ അപ്പൻമാർ ഇടയ്ക്കൊക്കെ വരും..... സുവിശേഷത്തിലെ ജോസഫിനെപ്പോലെ, ആലിപ്പഴം പോലെ.

ജോസഫുമാർ നമ്മുടെ അപ്പൻമാരാണ്. ഇത് അവരുടെ ദിനം കൂടിയാണ്. അധികമൊന്നും സ്നേഹം പുറത്തു കാണിക്കാതെ അവരിങ്ങനെ ഗൗരവത്തിൻ്റെ മുഖംമൂടിയിൽ ഉള്ളു നിറയെ തുളുമ്പുന്ന സ്നേഹവുമായി കൂടെയുണ്ട്. തച്ചനും ഉണ്ണിമിശിഹായെ വളർത്തിയവനുമായ ജോസഫിനെ ഓർക്കുന്ന ഇന്ന് നമ്മുടെ കുടുംബത്തെ സെക്യൂരിറ്റിമാരെ ഓർക്കാം. ദൂരെ വല്ലോം ആണെങ്കിൽ ഒന്ന് വിളിക്കാം. അതുമല്ലെങ്കിൽ മിഴി പൂട്ടി ഒന്നോർക്കാം.
കുഞ്ഞുനാൾ മുതൽ വളർത്തിയെടുത്ത്  ചിറകുകൾക്ക് ജീവൻ നൽകിയ അപ്പനെ. ആ വിയർപ്പിൽ നമ്മുടെ അന്നമുണ്ട്. ജീവിതത്തിന് ഒരു 'സെക്യൂരിറ്റി' ഉണ്ട്. തച്ചനാണ് താരം, ജോസഫ് !

മാർച്ച് 19
(ഔസേപ്പിതാവിൻ്റെ മരണതിരുനാൾ)

ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs

7 Mar 2019

പ്രിയപ്പെട്ട അമ്മയ്ക്ക്

"അമ്മയ്ക്കൊരു പനി വന്നാൽ നിശ്ചലമായി പോകുന്ന കടലുകളാണ് ഓരോ വീടും" എഴുതിയത് ഒരു ചങ്ങാതിയാണ്. ഈ പെൺ ദിനത്തിൽ ശിരസ്സു നമിച്ച് ആ പാദങ്ങളിൽ തൊട്ടെ മതിയാവു! നമ്മുടെ അമ്മമാരുടെ. ഒരേ സമയം ഒരുപാട് കുട്ടികളെ താലോലിക്കാനും ജീവതത്തിലെ മുറിവുണക്കാനും അവൾക്കാണ് എളുപ്പം. പലപ്പോഴും പുരുഷ വീരൻമാരേക്കാൾ അവൾക്കാണ് വേദന താങ്ങാൻ കഴിയുക. ഒരു കുടുംബത്തിന് നൽകുവാൻ വേണ്ടുവോളം സ്നേഹവും കരുതലും അവളിലുണ്ട്. അതിജീവനത്തിൻ്റെ പാഠങ്ങൾ നിങ്ങളാണ് പഠിപ്പിക്കുന്നത് അമ്മമാരേ! നിങ്ങൾ അതിജീവിക്കുന്നതും ഞങ്ങൾക്കു വേണ്ടിയല്ലേ...!

ഒട്ടുമിക്ക ദിവസങ്ങളിലും നിറമിഴികളോടെ അരികിൽ വരുന്ന ഒരു അമ്മയുണ്ട്. വാക്കുകൾ അധികമില്ലാത്ത ഒരമ്മ. കണ്ണീരിൽ കുതിർന്ന ആ സാരി തുമ്പിൽ എത്ര കടലുകളുണ്ടാവും...! പറയുന്നത് മുഴുവൻ മകനെ കുറിച്ചാ... ഒരു വാക്കു പോലും കുറ്റമല്ല. മറിച്ച് അവൻ നടന്നു പോകേണ്ട അല്ലെങ്കിൽ അവൻ നന്നാവേണ്ട നല്ല വഴികളെക്കുറിച്ച്. ഒടുവിൽ ഒരു ഗദ്ഗദമുണ്ട്... " ശരിയാകുമായിരിക്കും അല്ലേ... ശരിയാകൂന്നേ..!
ഇത്രമാത്രം സ്നേഹവും കരുതലും തരാൻ മറ്റാർക്കാണ് പറ്റുക. എഴുതപ്പെടുന്നതും പറയപ്പെടുന്നതുമെല്ലാം അമ്മമാരേകുറിച്ചാണ്. ഇനിയും കണ്ണുതുറന്ന് കാണാൻ പാകത്തിൽ അവരൊക്കെ ഇവിടെത്തന്നുണ്ട്.

ജീവിതത്തിൽ അമ്മ ഇല്ലാതാകുന്ന നിമിഷം തൊട്ട് നമ്മുക്ക് വയസ്സായി തുടങ്ങുന്നു.എത്ര തളർന്നാലും വൈകിയാലും ഓടിചെന്നാൽ കിട്ടുന്ന ഒരു മടിതട്ട് നഷ്ടമാകുന്നു. ഇടയ്ക്കൊക്കെ ഒരു പനി വരുന്നത് നല്ലതാ... അമ്മയുടെ സ്നേഹം നിറച്ച ചുക്കുകാപ്പി കൂടിക്കാൻ, ആ സ്നേഹത്തിൻ്റെ വാത്സല്യം നെറ്റിയിൽ തലോടലായറിയാൻ, രാത്രിയിൽ പനിച്ച് വിറച്ച് അമ്മയുടെ ചാരെ കിടന്നുറങ്ങാൻ... ഇടയ്ക്കൊക്കെ ഒരു പനി നല്ലതാ..! ഇനി അതുമല്ലെങ്കിൽ  ആ സ്നേഹത്തിൻ്റെ ഓർമ്മയിൽ നിറയാൻ.

ചിലർ പറയുന്നത് കേട്ടിട്ടുണ്ട്, ജീവിതത്തിൽ കാത്തിരിക്കാൻ ആരുമില്ലെന്ന്... ഡിയർ ബ്രോ, രാത്രി വൈകി വീട്ടിലേക്ക് ചെല്ലുക. വെള്ളമൊഴിക്കാതെ ചോറിന് കാവൽ നിൽക്കുന്ന ഒരു നിഴൽ അടുക്കളയിലുണ്ടാവും. ആ കാത്തിരിപ്പിൻ്റെ പേരാണ് അമ്മ. 'എനിക്കറിയാം' എന്ന് നീ പറയുന്നത് വരെ നിന്നെ അറിഞ്ഞത് നിൻ്റെ അമ്മയായിരുന്നു. ആ നീ ഇപ്പോ പറയുവാ," ഈ അമ്മക്ക് ഒന്നും അറിയില്ലെന്ന്" ഇന്ന് ഫേസ് ബുക്കിൽ വായിച്ച നന്ദുവിൻ്റെ പോസ്റ്റ് കിടുവാ...
" അമ്മേ...
വനിതാദിനമായിട്ട് എന്താ പരിപാടി..?"

" അടുപ്പത്ത് അരിയിട്ടിട്ടുണ്ട്,
കറിയുണ്ടാക്കാൻ അരിയാനെടുക്കണം,
വീടടിച്ചു വാരണം,
പിന്നെ തുണിയൊക്കെ അലക്കിയിട്ടിട്ട് 'ചന്ദനമഴ' കാണണം"
ആഹാ... ബെസ്റ്റ്!

(വനിതാ ദിനം 2019)
ഫാ. ബിബിൻ ഏഴുപ്ലാക്കൽ MCBS

20 Jan 2019

കൂട്ട്= സൗഹൃദങ്ങളുടെ സുവിശേഷം

ഇത് ഈ കാലഘട്ടത്തിന്റെ പുസ്തകമാണ്. ബന്ധങ്ങളുടെ പവിത്രത ബോബിയച്ചന്‍ കൂട്ടിലൂടെ കോറിയിടുന്നു. അച്ചന്‍ ഇന്നുവരെ എഴുതിയതും എഴുതുന്നതുമൊക്കെ കൂട്ടിനെക്കുറിച്ചാണ്. ദൈവത്തോടും സഹോദരനോടും എങ്ങനെ ചങ്ങാത്തത്തിലാകാമെന്ന്. അതിന്റെ ക്ലൈമാക്‌സാണ് കൂട്ട് എന്ന പുസ്തകം. 

കാലഘട്ടത്തിന്റെ പുതിയ സിംഫണി പോലെ നെഞ്ചില്‍ വന്നു തൊടുന്ന പുസ്തകമാണ് ഇത്. നിനയ്ക്കാതെ പെയത മഴയില്‍ ഒരു മാത്ര കേറി നില്‍ക്കാനുള്ള ശീലക്കുടയല്ല ചങ്ങാതി. ഇങ്ങനെ,ഒരാളുടെ ജീവിതത്തില്‍ ചങ്ങാതിക്കുള്ള സ്ഥാനം കോറിയിട്ടുകൊണ്ടാണ് അച്ചന്‍ പുസ്തകം ആരംഭിക്കുന്നത് തന്നെ. 

ഇരുനൂറോളം പേജുകളിലായി ഇപ്രകാരം ചങ്ങാത്തത്തിന്റെ സ്വപ്‌നത്തിലേക്കും യാഥാര്‍ത്ഥ്യത്തിലേക്കുമാണ് നെഞ്ചില്‍ തൊടുന്ന ഭാഷയുമായി ഗ്രന്ഥകാരന്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത്. എപ്പോഴും ആരെങ്കിലുമൊക്കെ ചേര്‍ന്നുനില്ക്കുമ്പോഴാണ് ജീവിതം ലാവണ്യത്തിലാകുന്നതെന്നും. അതിനൊരു കൂട്ട് വേണമെന്നും  ഈ പുസ്തകം ഓരോ വായനക്കാരനെയും ഓര്‍മ്മിപ്പിക്കുന്നു. സൗഹൃദത്തിന്റെ  സുവിശേഷം വായിക്കുന്ന അനുഭവമാണ് ഇവിടെ നമുക്ക് ലഭി്ക്കുന്നത്.

കൂട്ട്
ബോബി ജോസ് കട്ടിക്കാട്
ഇന്ദുലേഖ പ്രസാധനം
വില:195

#bookreviews


7 Jan 2019

മഴയുടെ വീട്ടിലേക്ക് പോകാം #book_review


എഴുത്തിന്റെ തനതായ ശൈലി കൊണ്ട്  വായനക്കാരനെ അത്ഭുതപ്പെടുത്തുന്ന കൃതിയാണ് ജോസ് സുരേഷിന്റെ മഴയുടെ വീട്. ധ്യാനിക്കാനും ഓര്‍മ്മയില്‍ സൂക്ഷിക്കാനും കഴിയുന്ന വിധത്തിലുള്ള 26 ലേഖനങ്ങള്‍. വായനയുടെ നല്ലകാലം വായനക്കാരന് ആശംസിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ പുസ്തകം ആരംഭിക്കുന്നത്. ദൈവത്തെക്കുറിച്ചും മനുഷ്യനെക്കുറിച്ചുമുള്ള ചിന്തകളാല്‍ സമ്പന്നമാണ് ഈ വീട്. എഴുത്തുകാരന്റെ പരന്ന വായനയുടെയും തത്വചിന്തയുടെയും ശക്തി വായനക്കാരന് ഇവിടെ അനുഭവവേദ്യമാണ്. കാഴ്ചകള്‍ ഇഷ്ടപ്പെടുന്നവരായ നമുക്ക് നമ്മള്‍സ്ഥിരം കണ്ടു മറക്കുന്ന കാഴ്ചകളെയും സാഹചര്യങ്ങളെയും മറ്റൊരു വീക്ഷണത്തില്‍ കാണാന്‍ ഈ പുസ്തകം നമ്മെ സഹായിക്കുന്നു. ഓര്‍മ്മകള്‍ കൊണ്ട് പണിതീരാത്ത വീടുപോലെ ബാല്യം മുതല്ക്കുള്ള പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ ഒരു ചിത്രം പോലെ ഇവിടെ അനുഭവവേദ്യമാകുന്നു. ഹൃദയം കൊണ്ടെഴുതിയ കുറിപ്പുകളാണ് എന്ന് ഇത് വായിക്കുമ്പോള്‍ ഏതൊരാളും പറഞ്ഞുപോകും. നമുക്ക് നമ്മോട് തന്നെ തോന്നേണ്ട സ്‌നേഹവിചാരങ്ങളെ ദൈവത്തോട് ചേര്‍ത്തുവച്ചുകൊണ്ട്  ഗ്രന്ഥകാരന്‍ അടയാളപ്പെടുത്തുകയാണ് അക്ഷരങ്ങളിലൂടെ. ക്രിസ്തുവിനെക്കുറിച്ച് അദ്ദേഹം ഇങ്ങനെ എഴുതുന്നു: പങ്കുവയ്ക്കലുകളുടെ അപകടമായിരുന്നു ക്രിസ്തുവിന്റെജീവിതം.സ്വപ്‌നം പങ്കുവച്ചുതുടങ്ങി, പിന്നെ സ്‌നേഹം, വിശുദ്ധി കഴിവുകള്‍. അവസാനം അവനെ തന്നെ പങ്കുവയ്ച്ചു. ഈ ദര്‍ശനത്തിലേക്ക് ക്രിസ്തു ദര്‍ശനത്തിലേക്ക് ഒരു വേള മിഴി തുറന്ന് നോക്കാന്‍ ഈ പുസ്തകം വായിച്ചടയ്ക്കുമ്പോള്‍ തോന്നും. ഇതിലെ കുറിപ്പുകള്‍ ആത്മാര്‍ത്ഥതയുടെ അക്ഷരങ്ങളാണ്. ക്രിസ്തു പെയ്തിറങ്ങുന്ന ആ വീട്ടിലേക്ക്, മഴയുടെ വീട്ടിലേക്ക് പോകാന്‍ പ്രേരണയും സ്വാധീനവും നല്കുന്നതാണ് ഈ പുസ്തകം. ആ വാതില്‍ തുറക്കാന്‍ ഈ പുസ്തകം തുറന്ന് നമുക്ക് നിശ്ശബ്ദമാകാം. ദൈവം പെയ്തിറങ്ങും. തീര്‍ച്ച.

മഴയുടെ വീട്
ജോസ് സുരേഷ്
തിയോ ബുക്‌സ്
വില: 75

ഫാ. ബിബിന്‍ ഏഴുപ്ലാക്കല്‍ MCBS

6 Nov 2018

"ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍പോലും നമ്മെ തേടിവരാന്‍ മടിക്കുന്നു എന്നത് എത്ര കഷ്ടമാണ്, അല്ലെ"..? ബെന്യാമിന്റെ ആടുജീവിതത്തിന്‍റെ 
ആദ്യഅദ്യായത്തിലെ വരികള്‍.
ആഗ്രഹങ്ങള്‍  അസ്തമിച്ച മനുഷ്യരുടെ മനസ്സുവായിക്കുവാന്‍  ഇടയായപ്പോള്‍ മനസ്സിലായി ആഗ്രഹങ്ങളോടൊപ്പം അവരില്‍ അവസാനിച്ചത് പ്രതീക്ഷകള്‍ ആണെന്ന്.
ചിലരെങ്കിലും മരണത്തിന്‍റെ മണം കാത്തിരിപ്പുണ്ട്. നമ്മുടെ ഉറ്റവരുടെ ആഗ്രങ്ങളിലേക്ക് ഒന്ന് നടന്നാലോ...! അത് ചിലപ്പോള്‍ അപ്പന് നല്‍കുന്ന ഒറ്റമുണ്ടാകാം, അമ്മക്ക് നല്‍കുന്ന ഫോണ്‍വിളിയാകാം... ചിലരെങ്കിലും ഈ ആഗ്രഹങ്ങളൊക്കെയും മനസ്സിലിട്ടു താരാട്ട് പാടുന്നുണ്ട്...ചാര്‍ളി ചാപ്ലിന്‍ പറയുന്നപോലെ "ജീവിതമെന്നാല്‍ ആഗ്രങ്ങളല്ലാതെ മറ്റെന്താണ്.." 
ഈ കൊച്ചു ജീവിതത്തില്‍ ക്ലെച്ചുപിടിക്കാതെ  വഴിമുട്ടി നില്‍ക്കുന്നവരുമുണ്ടെന്നേ... ഒരു പുഞ്ചിരി കൊണ്ട് പോലും ഹാപ്പിയാകുന്നവരുള്ള നാടാണിത്.
ഓര്‍ക്കണം നമ്മുടെ ഉറ്റവരുടെ  ആഗ്രഹങ്ങളായിരുന്നു ഇന്നത്തെ "നാം"..!
                                   ബിബിന്‍ ഏഴുപ്ലാക്കല്‍

കണക്ക്


പേര് വിനു.
വിനുകുട്ടനെന്ന് വീട്ടിലും
വിനു മാത്യുവെന്ന് സ്കൂളിലും വിളിച്ചു.2

കണക്കു ടീച്ചർ പറഞ്ഞ
കണക്കുകൾക്കെല്ലാം
വിനു മാത്യു ഒന്നാമനായി.

വിനു കുട്ടനാണ് അച്ഛന്റെ
കീശയിലെ ചില്ലറകൾ എണ്ണിയിരുന്നതും.

കണക്കിന്റെ രസം പിടിച്ച വിനു മാത്യു
എഴുതിയ പരീക്ഷകളെല്ലാം ഒന്നാമൻ.

വിനുക്കുട്ടൻ എണ്ണിയ
ചില്ലറ തുട്ടുകൾ
കൂടി വച്ചിട്ടതിൽ നിന്നൊരെണ്ണം
നീട്ടുമ്പോൾ തിളങ്ങിയ
ദിനേശന്റെ പീടികയിലെ
പ്യാരീസ് മിഠായി.

ഓണ പരീക്ഷയുടെ
മാർക്കുവന്ന ദിവസം,
കണക്ക് ടീച്ചർ വിളിച്ചു...
അമ്പിളി കൃഷ്ണൻ - 18
വിഷ്ണു  cv- 21
ജോൺ പോൾ  - 34
വിനു മാത്യു - 48 വെരി ഗുഡ്.
" എല്ലാരും കണ്ടു പഠിക്ക് "

തിടുക്കത്തിൽ
കുതിച്ചു ചാടി വീട്ടിലേക്ക്
ഓടിയ വിനു കുട്ടൻ അച്ഛനെ നോക്കി
"അച്ഛാ.... 48 "

ചേർത്ത് പിടിച്ച് അച്ഛൻ
"ഇന്ന് കീശയിൽ ചില്ലറയില്ല
കവിളത്ത് ഞാൻ രണ്ട് മുത്തം തരാം...
"50 ന്റെ തിളക്കത്തിൽ വിനുകുട്ടൻ"
കണക്കുകൾ പിഴയ് ക്കാതിരിക്കറ്റെ.

ബിബിൻ ഏഴുപ്ലാക്കൽ

5 Nov 2018

പ്രളയം കഴിഞ്ഞിട്ടില്ല

സത്യത്തിൽ പ്രളയം കഴിഞ്ഞിട്ടില്ല! കേരളത്തിന്റെ ഹൃദയത്തിൽ പ്രളയത്തിന്റെ അംശങ്ങൾ ഇന്നും ഇരമ്പുന്നുണ്ട്. എന്നിട്ടും കോലാഹലങ്ങളുടെയും, അക്രമങ്ങളുടെയും നടുവിൽ നിൽക്കാനാണ് നമുക്കിഷ്ടം. മുക്കുവർ, പ്രളയത്തിൽ രക്ഷയുടെ വഞ്ചിയൊരുക്കിയവർ സങ്കടപ്പെടുന്നു കാണും... ഇത്രമാത്രം ചേർത്തുപിടിച്ചിട്ടു പോലും നമ്മൾ പോരിനിറങ്ങിയതിനെയോർത്ത്...
പ്രളയം പഠിപ്പിച്ച ചില പാഠങ്ങൾ മറന്നു പോകരുത്. അത്ര നിസ്സഹയരാണ് ചിലപ്പോൾ മനുഷ്യർ. ചില വീണ്ടുവിചാരം നമ്മുക്ക് നല്ലതു തന്നെ...
നന്മയുടെ ശേഷിപ്പുകൾ ബാക്കിയുണ്ടാവണം എന്ന ഓർമ്മപ്പെടുത്തലാണ് പ്രളയം തന്നത്, പഠിപ്പിച്ചത്. പക്ഷെ നമ്മൾ മറന്നു... ഒരു ചങ്ങാതി ആ ദിവസങ്ങളിൽ കുറിച്ചിട്ടത് ഓർക്കുന്നു"പ്രകൃതി വിതച്ചത് പ്രളയം, പ്രളയം കൊയ്യുന്നതോ... പ്രണയമാണ് "
ശരിയാണ് പ്രളയം അപരനെ സ്നേഹിക്കാനാണ് പഠിപ്പിച്ചത്, അത് അങ്ങനെ തന്നെയാണ്. പക്ഷെ അത്ര ചൂടാറും മുൻപുതന്നെ നാം തള്ളി പറഞ്ഞു തുടങ്ങി, കല്ലുകൾ എടുത്ത് തുടങ്ങി, പല കൊടികൾ നാട്ടിതുടങ്ങി, ചൂടേറിയ ചർച്ചകൾക്കും കളമൊരുക്കി.

ഓർമ്മകൾ പ്രളയകാലത്തേക്ക് സഞ്ചരിക്കുന്നു... മെല്ലെയാണ്...! ശക്തമായ അതിജീവനത്തിന്റെ കഥകൾ, പോരാടിയ വഞ്ചികളും അതിലെ മാലാഖമാരായ നമ്മുടെ ചേട്ടൻമാരും, ദുരിതാശ്വാസ ക്യാമ്പിൽ പൂക്കളമിട്ട് സദ്യയുണ്ട നമ്മുടെ കഴിഞ്ഞ ഓണം, സ്വന്തം മേൽക്കൂര കാണാതെ നമ്മൾ ഒരുമിച്ച് ഉറങ്ങിയ സ്കൂളുകൾ, അരി തൊട്ട് പെങ്ങന്മാർക്കുള്ള പാഡുകൾ വരെ നാം ആദരവോടെ സ്വരൂപിച്ചെടുത്തു, അന്ന് ചർച്ച ചെയ്യാനും പരസ്പരം പറയാനുക്കുമൊക്കെ ഒന്നേ ഉണ്ടായിരുന്നുള്ളു... അതിജീവനം! പരസ്പരം ജീവിതം തിരിച്ചുപിടിക്കാനുള്ള വെമ്പലായിരുന്നു നമുക്ക്.
ഇടയ്ക്ക് മിഴി പൂട്ടി ഒന്നിരിക്കണം... ഓർമിച്ചെടുക്കണം....ആരുടെയൊക്കെയോ കരുണകൊണ്ട് മാത്രം എന്ന നിലനിർത്തിയ സ്നേഹത്തേകുറിച്ച്...
എന്റെ സ്വപ്നങ്ങളെയും ഉറ്റവരെയുമൊക്കെ ബാക്കിയാക്കിയത് ഇവിടെ നന്മയുടെ ശേഷിപ്പുകൾ ബാക്കിയുള്ളതുകൊണ്ട് മാത്രമാണ്.

അഭിപ്രായ വിത്യാസങ്ങളും ഇഷ്ടകേടുകളുമൊക്കെ നമുക്ക് വേണം, " ജീവൻ " എന്ന മഹനീയതയെ ബഹുമാനിച്ചുകൊണ്ട് മാത്രം. കാരണം ആരുടെയൊക്കെയോ കരുതലിന്റെ, സ്നേഹത്തിന്റെ മിച്ചം മാത്രമാണ് ഞാൻ. ഡാമിൽ നിന്ന് ആർത്തുലച്ചു വരുന്ന വെള്ളത്തിന്റെ ശബ്ദം കേൾക്കാതെ, കുത്തിയൊലിച്ചുവരുന്ന മണ്ണും മരവും കാണാതേ, തന്റെ കൈകളിൽ പനി കൊണ്ട് വിറയ്ക്കുന്ന കുഞ്ഞിനെ ചേർത്ത് പിടിച്ച് ചെറുതോണി പാലത്തിനു കുറുകെ ഓടിയ കന്നയ്യയെ നാം മറന്നോ...? കുട്ടിയുമായി കുത്തൊഴുക്ക് കടന്ന് കന്നയ്യ കുമാർ ഓടി കയറിയത് മലയാളി ഹൃദയത്തിലേക്കാണ്.... കന്നയ്യയെപ്പോലെ പലരും ഓടി... പലരും ചേർന്നു നിന്നിട്ടുമുണ്ട്... ഓർക്കണം. ഓർത്തേപ്പറ്റു....
മിഴി പൂട്ടുന്നു. കണ്ണുകൾ അൽപ്പം കഴിഞ്ഞെ ഇനി തുറക്കുന്നുള്ളു...പ്രളയം ഉള്ളിൽ തന്നെയുണ്ട്. ജലം ഉയരുന്നതും, താഴുന്നതുമൊക്കെ ഉള്ളിൽ തന്നെയുണ്ട്....! ഓർമ്മകളെ മറയരുതേ...!

🌿🕊🕊🌿
ഫാ. ബിബിൻ ഏഴുപ്ലാക്കൽ Mcbs

3 Sept 2016

കാരുണ്യത്തിന്‍റെ മാലാഖ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നും കുന്നുകയറി പള്ളിയിലേക്ക് പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു.നനുത്ത മഞ്ഞിലും, മഴയിലും അത് തുടര്‍ന്നിരുന്നു. അര്‍ത്ഥമറിയാതെ, ആഴമറിയാതെ മുന്‍നിരയില്‍ കൈകള്‍കൂപ്പിനിന്ന് കൂടിയ കുര്‍ബാനകള്‍. എന്നും പള്ളിയില്‍ വരുന്നതിനാവണം അന്നൊരു പുസ്‌തകം നീട്ടി അച്ചന്‍ പറഞ്ഞു" വായിച്ചോ.. മിടുക്കനാവും". ഒരു ചിത്രകഥ. ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി ഒരമ്മയുടെ മുഖപടം. വായിച്ചു ഇഷ്ട്ടപെട്ടു. ഇപ്പോള്‍ അള്‍ത്താരയെ തൊട്ടു നില്‍ക്കാന്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഒന്നുറപ്പാണ്....പണ്ട് മിഴിതുറന്ന് വായിച്ച ആ കഥകളാണ് ഈ അള്‍ത്താരയിലേക്ക് അടുപ്പിച്ചത്...അടുപ്പിക്കുന്നത്..!!!ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി നിന്ന ആ അമ്മയുടെ പേര് മദര്‍ എന്നാണ്. ജാതിമതഭേദമന്യേ ആര്‍ക്കും വിളിക്കാന്‍ കഴിയുന്ന പേര്... അമ്മ.കാരുണ്യത്തിന്‍റെ മാലാഖ..

26 Apr 2016

ലീല

ലീല വായിച്ചിരുന്നു....കാഴ്ചയിലും നന്നായി...
എല്ലാവരുടെയും ഉള്ളില്‍ ഒതുങ്ങികിടക്കുന്ന കുട്ടിയപ്പന്മാരെ ഓര്‍മ്മിപ്പിച്ചു...! അതെ, നമ്മുടെയൊക്കെ ഉള്ളിൽ ഒരു കുട്ടിയപ്പനുണ്ട്.... വേറെ വഴിയില്ലാത്തത് കൊണ്ട് നമ്മൾ നമ്മളായി തുടരുന്നു...
അവസാനം സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഉള്ളില്‍ ഒരു പ്രത്യേക വികാരം...ലീലയുടെ മുഖത്ത് മുഴുവന്‍ സമയവും കണ്ട ഒരു ഭാവം..
നന്ദി ഉണ്ണിചേട്ടാ.. രഞ്ജിയേട്ടാ.... സന്തോഷമായി.