Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

28 Jan 2016

ഏറ്റുപറച്ചിലുകള്‍

ഈ ഭൂമിയില്‍ ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമുണ്ടോ  എന്ന്  സംശയമാണ്. കണ്ണുനീരിന്റെ ഉറവകള്‍ നിറഞ്ഞ ആ മരകൂടുമുഴുവന്‍ സ്നേഹത്തിന്‍റെ കരവലയങ്ങളാണ്. അമ്മയുടെ ഉദരത്തിലെന്നപോലെ ദൈവത്തിന്‍റെ മടിത്തട്ടാണ് കുമ്പസാരകൂടുകള്‍. പാപത്തിന്‍റെ കലക്കവെള്ളത്തില്‍  നിറഞ്ഞു കുളിച്ചു നില്‍കുന്ന ഏതൊരുവനും  ഇതൊരു അരുവിയാണ്. ജീവന്‍റെ ശുദ്ധ ജലത്തില്‍ മുങ്ങി കുളിച്ച്,  തുറവിയുടെ ആകാശത്തിലേക്ക് കടന്നുവരാനുള്ള സ്ഥലം. ജീവിതത്തിന്‍റെ തുടിപ്പകളെല്ലാം  ഏറ്റുപറയുന്ന ഈ സ്ഥലം വിശുദ്ധമാണ്. കാരണം ഏറ്റു പറച്ചിലുകള്‍  വിശുദ്ധമാണ്. ചരിത്രത്തിലെ പുണ്യ പ്രതിഭകളെല്ലാം ലോകത്തോട്‌ ഏറ്റുപറഞ്ഞവരാണ്. വി.അഗസ്റ്റിന്‍റെ ആത്മകഥയില്‍ തുടങ്ങി ഗാന്ധിയുടെ ഏറ്റു പറച്ചിലുകളില്‍ വന്നു നില്‍ക്കുമ്പോള്‍ സത്യമായും തുറവിയുടെ അവിസ്മരണീയത എത്ര മനോഹരമാണ്. ഇന്നും അത് തുടരുകയാണ് മനുഷ്യരില്‍....ഫ്രാന്‍സീസ് പപ്പാ..! പാപ്പയും അങ്ങനെ തന്നെ. സഭയ്ക്കു വേണ്ടി ലോകത്തോട്‌ ഏറ്റു പറയുകയാണ് ആ മനുഷ്യന്‍. ജീവിതത്തിന്‍റെ ഈ ഒഴുക്കില്‍ ഏറ്റു പറച്ചിലുകള്‍ക്ക്  ഒരിടം നല്‍കണം. പൊടിപിടിച്ചു കിടക്കേണ്ട ഇടമല്ല കുമ്പസാരകൂടുകള്‍.  ജീവന്‍റെ പച്ചപ്പില്‍ പ്രാണന്‍ തുടിക്കേണ്ട ഒരിടമാണത്. മങ്ങിയെന്നു കരുതുന്ന വിളക്കുകള്‍ കത്തിച്ചു കൊണ്ട് തിരിച്ചു പോരാവുന്ന പ്രഭയുടെ സ്ഥലം. എന്‍റെ നെടുവീര്‍പ്പുകള്‍ക്കും തേങ്ങലുകള്‍ക്കും കുമ്പസാരകൂടു നല്‍കുന്ന സ്വീകാര്യതയും സുരക്ഷിതത്വവും അവിടം വിട്ടിറങ്ങുന്നവര്‍ക്ക് അനുഭവിക്കാം. അതാണ് ആ സ്ഥലത്തിന്‍റെ പവിത്രത.
           സത്യത്തില്‍ അഭിമാനിക്കണം നാം. പാപത്തിന്‍റെ ചെളിമായ്ച്ചു കളയാന്‍, ദൈവം എന്നെ കാത്തിരിപ്പുണ്ടല്ലോ എന്നോര്‍ത്ത്. എന്‍റെ പിഴ... എന്‍റെ പിഴ... എന്നൊക്കെ പറഞ്ഞു ആ കൂടിന്‍റെ സമീപം നിന്ന് കരയുമ്പോള്‍ വീണ്ടും അവനെന്ന നെഞ്ചോടു ചേര്‍ക്കുകയാണ്. ഭയപ്പാടോടെ കടന്നു ചെല്ലാതെ, കരുണയുടെ ഹൃദയത്തില്‍ മാനസാന്തരത്തിന്‍റെ വിത്തുകള്‍ പാകി തുറവിയോടെ മുട്ടു കുത്തേണ്ട സ്ഥലം.ഈ ഏറ്റു പറച്ചിലില്‍ മൂന്നു കാര്യങ്ങള്‍ നമ്മുടെ ജീവന്‍റെ ഭാഗ മാകുന്നുണ്ട്. വിനയത്തി ന്‍റെ, അനുകമ്പയുടെ, നിസ്വാര്‍ത്ഥതയുടെ പ്രകാശ മാനങ്ങള്‍. ഈ വിശുദ്ധ സ്ഥലത്തെ ഇനി നമ്മുക്ക് പ്രണയിക്കാം... അത്ര മാത്രം അഭിഷേകം നിറഞ്ഞ ഈ സ്ഥലത്ത് വിശുദ്ധിയില്‍ നില്‍ക്കാം.
" എന്നെ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുമോ..? ഇല്ല ....നിന്നെ ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കും..."
തുറക്കുന്ന ഹൃദയത്തെ ചേര്‍ത്തു പിടിച്ചു സ്നേഹിക്കുന്നവനാണ് ദൈവം. നന്ദി ദൈവമേ..!
നിന്നോട് പറയാന്‍, നിന്നെ കേള്‍ക്കാന്‍ എനിക്കും ഒരിടം ഒരുക്കിയതിന്. 
എന്‍റെ കണ്ണുനീര്‍ സന്തോഷത്തി ന്‍റെ അരുവിയാക്കുന്ന ഇടത്തിന്....
എന്‍റെ ഏറ്റുപറച്ചിലുകള്‍ കേട്ടതിന്.... 
കുമ്പസാര കൂടിന്.... നന്ദി.

1 Dec 2015

കരുണയുടെ പുസ്തകം....

അല്‍പ്പം പ്രയാസവും ദു:ഖവും നിറഞ്ഞ ആഴ്ചകളിലൂടെയാണ് ഈ ഭൂമിയും ഇതിലെ ജനങ്ങളും കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. തികച്ചും ദു:ഖകരമായ ദിനങ്ങള്‍. കലഹങ്ങളുടെയും സഹനങ്ങളുടെയും ദു:ഖങ്ങളുടെയും പ്രതികരണങ്ങളുടെയും പോരാട്ടങ്ങളുടെയും ദിനങ്ങള്‍. നിഷ്‌കളങ്കതയുടെ ബാല്യമുഖങ്ങള്‍തൊട്ട് വാര്‍ദ്ധക്യത്തിന്റെ ചുളിവുകള്‍വരെ അക്രമിക്കപ്പെടുകയാണ്. ഐഎസ്‌ഐഎസിന്റെ ഉയര്‍ച്ച...! അവരുടെ കടന്നുകയറ്റം.

പത്രങ്ങളിലും മാസികകളിലും സോഷ്യല്‍മീഡിയകളിലുമെല്ലാം ഹൃദയം നുറുങ്ങിയ അനേകം മുഖങ്ങള്‍. തികച്ചും വേദന നിറഞ്ഞ ദിനങ്ങള്‍. ഭൂമിയുടെ അതിര്‍ത്തികള്‍ പൊളിച്ച്, വര്‍ണങ്ങള്‍ പൊളിച്ച് വര്‍ഗ്ഗങ്ങള്‍ പൊളിച്ച് മതത്തിന്റെ വേലിക്കെട്ടിലെ അതിര്‍ത്തികള്‍ തുറന്ന് ഹൃദയങ്ങളിലേക്ക് ചേക്കാറാനുള്ള സമയമായി ചിലരെങ്കിലും ഇതിനെ കണ്ണതുറന്ന് കാണുന്നില്ല. ഹൃദയം അടച്ചിട്ടിരിക്കുന്നു, കണ്ണടച്ച് എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കാരണം ഇത് ഞങ്ങടെ പ്രശ്‌നമല്ലല്ലോ...ഇത് ഞങ്ങളുടെ പ്രശ്‌നമാകാന്‍ അധികനാഴിക വേണ്ട. ആഗോള പ്രശ്‌നമാകുന്ന ഇത്തരം കാര്യങ്ങള്‍ എന്റെ വ്യക്തിപരമായ പ്രശ്‌നമാകാതെ പോകുന്ന തികച്ചും ശൂന്യമായ അവസ്ഥ. നമ്മിലെ കരുണ നമുക്ക് നഷ്ടപ്പെടുന്നു. കരുണയുടെ ജലാംശം വറ്റിപോകുന്നു. ലോകത്തെ നോക്കി കണ്ണടച്ച് ഹൃദയമടച്ച് നാം ഉള്ളില്‍ പറയുന്നു. 'ഇത് എന്റെ പ്രശ്‌നമല്ല. നിന്റെ സഹനം എന്റേതല്ല. നിന്റെ രാജ്യമല്ലല്ലോ എന്റെ രാജ്യം. എനിക്ക് ആവശ്യത്തിന് പ്രശ്‌നങ്ങള്‍ ഉണ്ടല്ലോ... നിന്റെ സഹനങ്ങള്‍ സ്വപ്‌നം കാണാന്‍ എനിക്ക് രാത്രികളില്ല. ഞാന്‍ എന്റെ ലോകത്ത് തികച്ചും വ്യാപ്രതനാണ്. എനിക്ക് സമയമില്ല. ഗുഡ് ബൈ.'

കരുണയൊക്കെ അല്പം കഠിന സംഗതി തന്നെ, അപരന്റെ പ്രശ്‌നത്തിലേക്കും അവന്റെ വേദനയിലേക്കുമൊക്കെ ഒന്നു കടന്നു ചെല്ലുകയെന്നു പറയുന്നതൊക്കെ അല്പം ബുദ്ധിമുട്ടുള്ള സംഗതി തന്നെ. എന്റെ ചെറിയ ലോകത്തില്‍ നിന്ന് അതിര്‍ത്തികള്‍ തുറന്ന് മറ്റുള്ളവരെ അറിയാന്‍, മാപ്പു കൊടുക്കാന്‍, സ്‌നേഹിക്കാന്‍, സന്തോഷിക്കാന്‍, ഇതൊക്കെ അല്പം പ്രയാസമുള്ളതാകുന്നു ഈ വലിയ ലോകത്തില്‍. ഒന്നും നമ്മുടെ പ്രശ്‌നമാകാത്ത ഈ ലോകത്തില്‍ , കരുണയോടെ ഈ ലോകത്തെ നോക്കാത്ത ഈ കാലത്തില്‍ ഹൃദയം ചുരുങ്ങുകയാണ്. കരുണ വറ്റുകയാണ്. ഓര്‍ക്കണം കരുണയുടെ ആര്‍ദ്രമായ മുഖവും തൊടലും എനിക്കും ആവശ്യമാണ് ഒരുകാലത്തെങ്കിലും.

ചെറുപ്പം മുതല്‍ പഠിപ്പിച്ച ഗുരുക്കന്മാരെല്ലാം പറയുന്നതും ഇതുതന്നെ -കരുണ. ഈ പാഠം പിന്നെയും ആവര്‍ത്തിക്കുകയാണ് പലരും. ഇന്ന് ഈ ലോകം എന്നെ നോക്കി പറയുന്നുണ്ട് കരുണ. സമാധാനമില്ലാത്ത ഈ ലോകത്തില്‍, മനുഷ്യര്‍ ഈ ഭൂമി സമാധാനത്തില്‍പങ്കുവച്ച് സ്‌നേഹത്തില്‍ ജീവിക്കാന്‍ കരുണയല്ലാതെ മറ്റെന്താണ് മാര്‍ഗ്ഗം. ഇതിനു പകരം മറ്റൊരു മാര്‍ഗ്ഗമുണ്ടെങ്കില്‍ കരുണയ്ക്കുവേണ്ടി നാം പോരാടേണ്ടതില്ല. ഹൃദയം തുറക്കാം അവിടെയേ കരുണയുടെ കണ്ണുകള്‍ തുറന്നിരിക്കൂ. ഇന്നലെ പാരീസില്‍ ആണെങ്കില്‍ ഇന്ന് ഞാന്‍ സഞ്ചരിക്കുന്ന ഇടങ്ങളിലാവാം നിലവിളികളും, പോരാട്ടങ്ങളും.

ഈ ലോകത്തെ നോക്കി കണ്ണടയ്ക്കാതെ ഹൃദയം അടയ്ക്കാതെ ഇരുകൈകളും തുറന്ന് നമുക്ക് ഒപ്പം നില്‍ക്കാം... കാരണം കരുണ സജീവമാണ് എല്ലാവരിലും. ഞാന്‍ എന്നില്‍ത്തന്നെ ചുരുങ്ങിച്ചേരുമ്പോള്‍ നിശ്ചലമാകുയേുള്ളു. അല്ലെങ്കില്‍ അപരന്റെ രക്തം പൊടിയുമ്പോള്‍ എന്നിലും കണ്ണുകള്‍ നിറയും.

ഈ ദിവസങ്ങളിലെ സോഷ്യല്‍മീഡിയയിലെ ഒരു ചിത്രമാണ് ശ്രദ്ധയില്‍പെട്ടത്. ഒരുകെട്ടുപൂക്കള്‍ കൈകളില്‍ പിടിച്ച് അച്ഛന്റെ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കാന്‍ നടന്നുപോകുന്ന ഒരു കുട്ടി. അവളുടെ കറുത്ത ബനിയന്റെ മുമ്പില്‍ എഴുതിയിരിക്കുന്ന ഒരു ഒറ്റവാക്കുണ്ട് MERCY. പട്ടാളക്കാരനായിരുന്ന തന്റെ അച്ഛന്റെ മരണത്തില്‍ പകച്ചുനില്‍ക്കുന്ന ബാല്യത്തില്‍ നിന്ന് പഠിക്കാനുണ്ട്. അവള്‍ക്കറിയില്ലെങ്കിലും ആ ചിത്രം ഓര്‍മ്മിപ്പിക്കുകയാണ് കരുണയുടെ പാഠങ്ങള്‍. ഈ ഭൂമിയെ ഇനി കരുണയുടെ രൂപത്തില്‍ സൂക്ഷിക്കാനുള്ള പാഠങ്ങള്‍. ഓര്‍മ്മകളിലും സ്വപ്‌നങ്ങളിലും സ്‌നേഹത്തിന്റെ കിരണങ്ങള്‍ നിറയാന്‍ കരുണയുടെ പുസ്തകം തുറക്കാം... പല അധ്യായങ്ങളായി ഇനി കടന്നുവരുന്ന പ്രശ്‌നങ്ങളെ കരുണയുടെ പിന്‍ബലത്തില്‍ കാഴ്ചയാക്കാം... കാരണം നമുക്കല്ലാതെ മറ്റാര്‍ക്കാണ് കരുണയുള്ളവരാകാന്‍ സാധിക്കുക.

 -ബിബിന്‍ ഏഴുപ്ലാക്കല്‍ 

5 Nov 2015

ആത്മഹത്യ


നിലവിളിയോടെ 
കണ്ണീരോടെ 
ചിലര്‍ ആത്മഹത്യക്ക് ഒരുങ്ങുന്നുണ്ട്,
ഒരു കഥയും  കവിതയും. 
വായനക്കാര്‍ക്ക് അക്ഷരങ്ങള്‍ 
രസിച്ചില്ലത്രേ....
എഴുത്തുകാരന്‍ 
കൊല്ലപ്പെട്ടത്രേ.....