Pages

വിത്തുപാകാൻ പുതിയ നിലങ്ങൾ തേടിയുള്ള യാത്ര ... നിങ്ങളെയും ഞാൻ ക്ഷണിക്കുന്നു.

3 Sept 2016

കാരുണ്യത്തിന്‍റെ മാലാഖ

വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്നും കുന്നുകയറി പള്ളിയിലേക്ക് പോകുന്ന ഒരു കുട്ടിയുണ്ടായിരുന്നു.നനുത്ത മഞ്ഞിലും, മഴയിലും അത് തുടര്‍ന്നിരുന്നു. അര്‍ത്ഥമറിയാതെ, ആഴമറിയാതെ മുന്‍നിരയില്‍ കൈകള്‍കൂപ്പിനിന്ന് കൂടിയ കുര്‍ബാനകള്‍. എന്നും പള്ളിയില്‍ വരുന്നതിനാവണം അന്നൊരു പുസ്‌തകം നീട്ടി അച്ചന്‍ പറഞ്ഞു" വായിച്ചോ.. മിടുക്കനാവും". ഒരു ചിത്രകഥ. ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി ഒരമ്മയുടെ മുഖപടം. വായിച്ചു ഇഷ്ട്ടപെട്ടു. ഇപ്പോള്‍ അള്‍ത്താരയെ തൊട്ടു നില്‍ക്കാന്‍ അടുത്തുകൊണ്ടിരിക്കുന്ന ഈ നാളുകളില്‍ ഒന്നുറപ്പാണ്....പണ്ട് മിഴിതുറന്ന് വായിച്ച ആ കഥകളാണ് ഈ അള്‍ത്താരയിലേക്ക് അടുപ്പിച്ചത്...അടുപ്പിക്കുന്നത്..!!!ചുക്കി ചുളിഞ്ഞ മുഖവും, കൂപ്പിയ കരങ്ങളുമായി നിന്ന ആ അമ്മയുടെ പേര് മദര്‍ എന്നാണ്. ജാതിമതഭേദമന്യേ ആര്‍ക്കും വിളിക്കാന്‍ കഴിയുന്ന പേര്... അമ്മ.കാരുണ്യത്തിന്‍റെ മാലാഖ..

26 Apr 2016

ലീല

ലീല വായിച്ചിരുന്നു....കാഴ്ചയിലും നന്നായി...
എല്ലാവരുടെയും ഉള്ളില്‍ ഒതുങ്ങികിടക്കുന്ന കുട്ടിയപ്പന്മാരെ ഓര്‍മ്മിപ്പിച്ചു...! അതെ, നമ്മുടെയൊക്കെ ഉള്ളിൽ ഒരു കുട്ടിയപ്പനുണ്ട്.... വേറെ വഴിയില്ലാത്തത് കൊണ്ട് നമ്മൾ നമ്മളായി തുടരുന്നു...
അവസാനം സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ ഉള്ളില്‍ ഒരു പ്രത്യേക വികാരം...ലീലയുടെ മുഖത്ത് മുഴുവന്‍ സമയവും കണ്ട ഒരു ഭാവം..
നന്ദി ഉണ്ണിചേട്ടാ.. രഞ്ജിയേട്ടാ.... സന്തോഷമായി.

























15 Mar 2016

ചിരി (കഥ)

ആഴ്ചകള്‍ കഷ്ട്ടപ്പെട്ടാണ് അവന്‍ 'ചിരി' എന്ന കഥ എഴുതി പൂര്‍ത്തിയാക്കിയത്. വെട്ടി തിരുത്തി അതിന്‍റെ പൂര്‍ണ്ണതയില്‍ എഴുതിവച്ചു. 'ചിരി' വായിച്ചവന് സംതൃപ്തിയും അതിലുപരി അഭിമാനവും തോന്നി.കഴിഞ്ഞ മാസങ്ങളില്‍ അയച്ച കഥകള്‍ പ്രസിദ്ധീകരണ യോഗ്യമാല്ലാതെ തിരിച്ചുവന്നതിനാലും,ഇനിയും അയച്ച് സ്വയം ഇളിഭ്യനാകാന്‍ താത്പര്യമില്ലത്തതിനാലും അവന്‍ കഥ തന്റെ ആയിരം ഫ്രണ്ട്സുള്ള 'ഫേസ്ബുക്കില്‍' പോസ്റ്റാന്‍ തീരുമാനിച്ചു.അക്ഷരതെറ്റുകളൊന്നും കൂടാതെ മലയാളത്തില്‍ ടൈപ്പ് ചെയ്ത് തീര്‍ന്നപ്പോഴും മുഖത്ത് അഭിമാനം നിറഞ്ഞുനിന്നു. 'ചിരി' എന്ന തലക്കെട്ടോടെ വൈകുന്നേരം 7.30 ന് ഇട്ട പോസ്റ്റിന്  പിറ്റേന്ന് രാവിലെ 6 മണിയായിട്ടും പത്ത് ലൈക്കുകളില്‍ കൂടുതലൊന്നും കിട്ടിയില്ലെന്ന് മാത്രമല്ല, ഒരൊറ്റ കമന്റുപോലും  തിരിഞ്ഞുനോക്കിയില്ല...തന്‍റെ അഭിമാനമായ 'ചിരി' എന്ന കഥ ഫേസ്ബുക്ക്‌പോലും ഉപേക്ഷിചതിനാല്‍ മനംനൊന്ത് , അക്കൗണ്ട്‌ ഡിലീറ്റ് ചെയ്ത് കിടന്നുറങ്ങി. ആഴ്ചകള്‍ക്ക് ശേഷം അമ്മ പഞ്ചസാര പൊതിഞ്ഞു കൊണ്ടുവന്ന ആഴ്ചപ്പതിപ്പിന്റെ ഉള്‍വശത്ത് 'പുഞ്ചിരി' എന്ന് മാറ്റിയ തലക്കെട്ടില്‍ മറ്റൊരാളുടെ പേരില്‍ തന്റെ കഥ വായിക്കുമ്പോള്‍ ചിരിച്ച് ചിരിച്ച് അവന്‍ അവശനായി....!

14 Mar 2016

''ഛെ.... ക്ലീഷേ....''

പെയ്തിറങ്ങിയ മഴത്തുള്ളികള്‍ ഊര്‍ന്നിറങ്ങുന്ന കാപ്പിതോട്ടത്തിന്‍റെ ഇടവഴിയിലൂടെ നടന്നുനീങ്ങുമ്പോള്‍ തോനുന്ന ആനന്ദവും,രാവിലെ കുളിക്കാന്‍ പോകുന്ന കുളത്തിന്‍റെ തണുപ്പും തന്ന് ഒരായിരം പ്രതീക്ഷകളുടെ അല്ലെങ്കില്‍ സ്വപ്നങ്ങളുടെ മാരിവില്ലുകള്‍ വീശുന്ന പ്രഭാതങ്ങളും...
''ഛെ.... ക്ലീഷേ....''
വര്‍ണ്ണനകളില്‍ മാത്രമല്ല....
ജീവിതം മിക്കവരിലും ഇങ്ങനെ ക്ലീഷേ ആവര്‍ത്തിക്കുകയാണ്...

ഉച്ചക്ക് എത്താനുള്ള സ്ഥലം....
ഇന്റര്‍വ്യൂ ....
കഞ്ഞികുടിക്കാന്‍ ഇരിക്കുമ്പോള്‍ ചിലപ്പോള്‍ കിട്ടിയേക്കാവുന്ന അമ്മയുടെ തലോടല്‍....
ഇന്ന് കൃത്യമായി സമയം  തെറ്റുന്ന ബസ്സ്....
ഇന്റര്‍വ്യൂ  സമയത്തെ വെപ്രാളം...
ജോലി കിട്ടില്ലെന്ന് ഉറപ്പിക്കാന്‍ ഓഫീസര്‍മാര്‍ നടത്തുന്ന ഒഴിവുകേടുകള്‍...
അയച്ചിട്ട ടൈ...
അലക്ഷ്യമായി കയ്യില്‍ ഒതുക്കിയ ഫയല്‍....
എന്തായാലും വന്നതല്ലേ, ഒരു സിനിമ കണ്ടിട്ടു പോകാമെന്ന തീരുമാനം...
വൈകുന്നേരത്തെ ആര്‍ത്തിപൂണ്ട തട്ടുകട...
ദുഃഖമുണ്ടെങ്കിലും പ്രതീക്ഷയുടെ വിത്തുകള്‍ വീണ്ടും മുളപ്പിക്കുന്ന മനസ്സ്...

ജീവിതം  ഇങ്ങനെ അതിന്‍റെ ക്ലീഷേ എഴുതുമ്പോള്‍, ചിലര്‍ക്ക് കിട്ടുന്ന അവാര്‍ഡുകളായി ചുരുങ്ങുന്ന സ്വപ്നങ്ങള്‍...
ഇങ്ങനെയൊക്കെ തന്നെ അങ്ങ് പോകാന്നേ...
അതല്ലേ അതിന്‍റെ ഒരു സുഖം....

13 Mar 2016

പണ്ടൊക്കെ എന്നും പത്രം വായിക്കാനും, ന്യൂസ് കാണാനും വീട്ടുകാരു പറയുമായിരുന്നു. ഇന്നതിന്റെ ശക്തി അൽപ്പം കുറഞ്ഞിട്ടുണ്ട്..."കൊന്നാലും പത്രോം വായിക്കരുത് ന്യൂസും കാണരുത്...." നുണയും, കള്ളത്തരവും അതിന്റെ മനോഹാരിതയിൽ പത്രവും, ന്യൂസും വിളമ്പുന്നുണ്ട്.

12 Mar 2016

സത്യം. അല്ലെങ്കില്‍ നീതി.

ബാങ്കില്‍ നിന്ന് വന്നിരിക്കുന്ന ജപ്തി നോട്ടിസ് വായിച്ച്, തളര്‍ന്ന്... കരഞ്ഞ്....വീണ്ടും പൊരുതുന്ന ഒരു വിഭാഗം ജനങ്ങളുള്ള നാടാണിത്...ഭീരുവിനെപ്പോലെ ഓടിയൊളിക്കാതെ വീണ്ടു വിയര്‍പ്പു വീഴ്ത്തി അവര്‍ മുന്നേറുകയാണ്....ഒരിക്കല്‍ ഞാന്‍ കടം വീട്ടും എന്ന വിശ്വാസത്തോടെ..ആ വിശ്വാസത്തിന്‍റെ പേരാണ് - സത്യം. അല്ലെങ്കില്‍ നീതി.

മനുഷ്യന്‍

'മൈ നെയിം ഈസ്‌  ഖാന്‍ ' എന്ന ചിത്രത്തില്‍
 കുഞ്ഞു ഷാരുഖ്  മനുഷ്യരെകുറിച്ചു അമ്മയോട്  ചോദിക്കുന്നുണ്ട്,
അതിനുള്ള അമ്മയുടെ ഉത്തരം ഇങ്ങനെയാണ്...
''മോനെ....ലോകത്തില്‍ രണ്ട് തരം ആളുകളെയുള്ളൂ.
നന്മ ചെയ്യുന്ന നല്ലവരും,
തിന്മ ചെയ്യുന്ന ചീത്തആള്‍ക്കാരും''
അതെ, നന്മ ചെയ്യുന്നവരും, തിന്മ ചെയ്യുന്നവരും.
ഇങ്ങനെയെ നമ്മുക്ക് നമ്മളെ പരസ്പരം കാണാന്‍ കഴിയാവു.
മനുഷ്യരെ വേറൊരു തരത്തിലും തരം തിരിക്കാന്‍ ആര്‍ക്കും കഴിയാതിരിക്കട്ടെ...
 

ചില ഫേസ് ബുക്ക് കുറിപ്പുകള്‍

റാണി പദ്മിനി മനോഹരമായ ഒരു സിനിമ അനുഭവം.
ഇത് പുരുഷൻമാർക്ക് പ്രചോദനമാണ്....
ചിറകുകൾ വിടർത്തി ഒപ്പമുള്ളവരേയും പറത്തി വിടാൻ.....
പ്രചോദനത്തിന് നന്ദി....... Aashiq Abu​ തുടരുക.
----------------------------------------------------------
ഇനി ഇരിന്നുള്ള സമരങ്ങളാണ്.
മുകളില്‍ ഇരിന്നുവാഴുന്നവരുടെ,
ഇരിപ്പടങ്ങള്‍ക്കൊരു  മുന്നറിയിപ്പ്.
-------------------------------------

വിശക്കാഞ്ഞിട്ടും ഞാന്‍ കഴിച്ച ഭക്ഷണത്തില്‍
തെരുവിലെ മുഖങ്ങള്‍ എന്നെ വേട്ടയാടി....
--------------------------------------------

ഇത്  സോഷ്യല്‍ മീഡിയ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ആദരാഞ്ജലികള്‍ക്ക് സാക്ഷ്യം വഹിക്കുന്ന മണിക്കുറുകളാണ്.ബഹു. ഡോ.അബ്ദുള്‍ കലാമിന്‍റെ വേര്‍പാടില്‍ ഈ നവമാധ്യമങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നതിന്‍റെ തെളിവാണ് നിരന്തരം പ്രവഹിക്കുന്ന പോസ്റ്റുകള്‍. പുതുതലമുറയിലെ മിക്കവാറും പേരും ഇതില്‍ സജീവമാകുന്നു.!
സത്യത്തില്‍ കക്ഷിരാഷ്ട്രിയത്തോടും, രാഷ്ട്രിയ നേതൃത്വത്തോടും ശരിക്കും നിഷേധാത്മക സമീപനം കാണിക്കുന്ന നമ്മുടെ പുതുതലമുറയെ കലാമിന് വശീകരിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇന്ന് ഒരു ആത്മ പരിശോധന ആവശ്യമാകുന്നു. പ്രിത്യേകിച്ച് നമ്മുടെ രാഷ്ട്രിയ നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു.
(ഡോ.അബ്ദുള്‍ കലാമിന്‍റെ മരണത്തിന് പിറ്റേന്ന്  28-07-2015)
--------------------------------------------

ഈ യാത്രയിൽ ആരൊക്കെയോ ഉറക്കത്തിലാ...
ആല്ലെങ്കിൽ ഉറക്കം നടിക്കുവാ,
ഞാൻ വിളിച്ചുണർത്തുന്നതും കാത്ത്‌...
------------------------------------------

ഒരുനാൾ ഈ കണ്ണാടിയും കരഞ്ഞുതുടങ്ങും...
എന്തിനെന്നൊ...?
ഇതിൽ നോക്കി ഞാൻ പറയുന്ന നുണകൾ കേട്ട്...!
--------------------------------------------

തോല്‍ക്കുമെന്നറിഞ്ഞിട്ടും,
ജയിക്കാനുള്ള ആഗ്രഹമാണ്
ഈ തട്ടകത്തില്‍ നമ്മെ ബാക്കിയാക്കുന്നത്...
ഈ കാഴ്ച്ചകൾക്കപ്പുറo, അങ്ങ് ദൂരെ ഒത്തിരി  
  സ്വപ്നങ്ങളുണ്ടെന്നു വിശ്വസിക്കുന്ന
മനസിനോളം നിഷ്കളങ്കത മറ്റെന്തിനാണുള്ളത്...
----------------------------------------------

അനുവാദമില്ലാതെ ചിലർ കടന്നുവരുന്നുണ്ട്‌...
കാറ്റിലുലയുന്ന നാളത്തെ ,
കെടാതെ കാക്കാൻ...
ദൈവത്തിന്റെ കുപ്പായവുമിട്ട്‌ !
-----------------------------------------------

ഓർമ്മകളുടെ തടാകത്തിൽ,
നനഞ്ഞു താഴുന്നുണ്ട്‌ ...
ചില സ്വപ്നങ്ങളുടെ
കടലാസു വഞ്ചികൾ!!!
-----------------------------------------------

ഇന്നത്തെ മഴയ്ക്കൊപ്പം കരയുന്നുണ്ട്,
ചില്ലയൊടിഞ്ഞ മരകൊമ്പിലെ കിളികുഞ്ഞ്.
താഴെ, ചിതറിയ തുള്ളികളില്‍
തണുത്തു വിറയ്ക്കുന്നുണ്ട്...
ചിറകു പൊടിഞ്ഞ  അമ്മക്കിളി.
--------------------------------------------------

കൈവിട്ടുപോയ പട്ടംപോലെ മനസ്സ്‌...
കാറ്റതിനെ പറപ്പിച്ചുകൊണ്ടെയിരിക്കുന്നു!
--------------------------------------------------

ദൂരെ ഒരു ഒറ്റമരചുവട്ടിൽ,
തനിച്ചിരിപ്പുണ്ട്‌
വഴി തെറ്റിയ ഒരു യാത്രികൻ.
-------------------------------------------------

തിരിച്ചറിവിന്റെ ഭാഷയിലാണ് തിരിച്ചു വിളിക്കുന്നത്...
തിരികെയെത്തുക...
തണലാവുക.
-------------------------------------------

വേരുകൾ പടരട്ടെ,
ഇലകൾ തളിർക്കട്ടെ,
ചില്ലകൾ ഉയരട്ടെ...
-------------------------------------------

പറയാതെ പോയ എത്രയോ നന്ദികൾ.
പറഞ്ഞു കുളമാക്കിയ എത്രയെത്ര ക്ഷമാപണങ്ങൾ. :)
--------------------------------------

നല്ല മനസ്സുകളുടെയും നന്മകളുടെയും മരണമാ
സത്യത്തിൽ പട്ടിണി.
അല്ലാതെ വിശപ്പല്ല.
------------------------------------

ദുഖങ്ങളും  വേദനകളുമായി വരുന്ന
ഇന്നിന്റെ അനുഭവങ്ങളെല്ലാം പിന്നീട്‌ ഓർമ്മകളാ...
വെറും ഓർമ്മകൾ.
-------------------------------

ഒരു കല എന്ന നിലയിൽ സിനിമ കൊള്ളാം.
പക്ഷെ പലപ്പോഴും സിനിമ തരുന്ന
ചില മെസ്സെജുകൾ‌ ദോഷമാകുന്നില്ലെ
എന്നൊരു സംശയം.
#ജയിൽചാട്ടം
#നവീനമായമോഷണങ്ങൾ
 #കുറ്റകൃത്യങ്ങൾ
------------------------------------------------

ദുഖങ്ങളിലും സന്തോഷത്തിലും
ഉപാതികളില്ലാതെ നനുത്ത കാറ്റുപോലെ
 അമ്മനിലാവ്‌.ഞാൻ തൊട്ടതിലുമതികം
 എന്നെ തൊടുന്ന അമ്മ.അറിയാം അമ്മയെ!!!
--------------------------------------

സമരങ്ങൾ!
 ചിലർ നിന്നു...
ചിലർ ഇരുന്നു...
 ചിലരിപ്പൊഴും ഇതൊന്നും
 കാണാതെ ഉറങ്ങുന്നുണ്ട്‌.!!!
----------------------------------

മനുഷ്യനായി അവതരിക്കാന്‍ അവിടുന്ന്
 ഒരു സ്ത്രീയില്‍ ഒതുങ്ങി-
പിന്നെ അവിടുന്ന് പാപികള്‍ക്കിടയില്‍
  ഒതുങ്ങി-
ഒടുവില്‍ ഒരു കല്ലറയിലും .
പിന്നെ ഇന്നവന്‍ നമ്മുക്കിടയില്‍
ഒതുങ്ങിയിരിക്കുന്നു...
ഒരു കുഞ്ഞപ്പത്തോളം ചെറുതായി ...
ആരെയും ഒതുക്കാതെ
 സ്വയം ഒതുങ്ങനുള്ള ക്ഷണമാണിത് .
---------------------------

ലോകത്തൊരിടത്തും കിട്ടാത്ത
സുരക്ഷിതത്വവുമായി
ആണ്‍പെണ്‍ തിരിവില്ലാതെ
അമ്മയുടെ ഉദരം...
ഉദരത്തിനു പുറത്തും കിട്ടുന്ന
 സ്വതന്ത്രമാണ് ഇന്ന് ആവശ്യം.
തിരക്കിനിടയില്‍ പെടുന്ന
സ്ത്രീക്ക് നേരെയുള്ള
തരംതാണ ഫലിതങ്ങള്‍ ,
അവള്‍ക്കു നേരെയുള്ള  കരങ്ങള്‍...
നിസ്സഹായതയുടെ വ്യാകുലവുമായി
 അവള്‍ ഈ ആള്‍കൂട്ടത്തില്‍ തനിച്ചുനില്‍പ്പുണ്ട്.
അവളുടെ സ്വപ്നങ്ങള്‍ തിരികെ നല്‍കി
അഭിമാനത്തോടെ നമുക്ക് പറയാം...
ഞങ്ങള്‍ തുല്യരാണ് :)
Women, you are the reason why the world is still alive.
------------------------------

മതം നോക്കിയിട്ടല്ല മദര്‍ മരുന്ന് കൊടുത്തത് !
#motherteresa #mohanbhagwat
-----------------------

"തിരികെ നടക്കേണ്ട തിരിച്ചറിഞ്ഞാല്‍
മതിയെന്ന മാഷിന്‍റെ വചനം"
-------------------------------------

സ്വപ്‌നങ്ങള്‍ കടമെടുത്തു മേഞ്ഞതിനലാവും,
എന്റെ ജീവിതപ്പുരയും ചോര്‍ന്നോലിക്കുന്നത്...
-------------------------------------

ഹൃദയം പറഞ്ഞു "ഇഷ്ടമാണു"....
മൗനം  പുഞ്ചിരിച്ചു... :)
---------------------------

സ്വന്തം നെഞ്ചിനുമുകളില്‍ പിച്ചവച്ച
മകന്‍റെ കാലിടറുന്നത് കണ്ട്,
നെഞ്ചുരുകുന്ന അപ്പന്‍മാര്‍
--------------------------

കരഞ്ഞാല്‍ കണ്ണുനീര് തുടയ്ക്കുവാനും,
ആശ്വസിപ്പിക്കുവാനും, ആരെങ്കിലുമൊക്കെ
 സമീപത്ത് ഇല്ലെന്നു വരികയില്‍,
കരയാന്‍ സാധിക്കില്ലെന്ന സത്യം!.....
അത് സത്യമാണ്  :)
---------------------------------

എത്ര നോക്കിയിട്ടും  ഞാന്‍ കാണാതെ
കിടപ്പുണ്ട് ചില അക്ഷരതെറ്റുകള്‍...
--------------------------

പേരറിയാത്ത ഒരു സുഹൃത്തിനാണിത്...
ഞങ്ങളുടെ ഭാഷ ഒന്നായിരുന്നില്ല...
മലയാളവും,തെലുങ്കും.
ഞങ്ങളുടെ നിറമൊന്നായിരുന്നില്ല...
കറുപ്പും, വെളുപ്പും.
ഞങ്ങളുടെ മതവും ഒന്നായിരുന്നില്ല!
യാത്രയും ഒരിടത്തേക്ക് അല്ലായിരുന്നു.
അയാള്‍ ശബിരിമല തീര്‍ഥാടനത്തിനായിരുന്നു...
പക്ഷെ ,അയാള്‍ക്ക് ട്രെയിനില്‍ ഒരു ഇരിപ്പടം ഉണ്ടായിരുന്നു.
 എനിക്കില്ലായിരുന്നു!
ആദ്യം ഒന്നിരിക്കാന്‍ മാത്രം അയാള്‍ സ്ഥലം തന്നു,അയാളുടെ ഇരിപ്പടത്തില്‍.ആശ്വാസമായി.
പിന്നീട് ഇരുട്ട് കൂടിയപ്പോള്‍ അയാള്‍ തെലുങ്കില്‍,
"വിരോതമില്ലെങ്കില്‍ അഡ്ജസ്റ്റ് ചെയ്തിരിക്കാം" എന്നു പറഞ്ഞു.
രണ്ടുവശങ്ങളിലെക്കായി തലവച്ച് മയങ്ങി...
അയാള്‍ക്ക് മുന്‍പേ ഞാന്‍ ഇറങ്ങി.
ഉറക്കത്തിലായതിനാല്‍ അയാളെ വിളിച്ചില്ല.
ആ പാതിരയ്ക്ക് ക്ഷീണിതനായി ഞാന്‍ നടന്നു നീങ്ങുമ്പോള്‍,
അയാളോടുള്ള നന്ദി മാത്രമായിരുന്നു എന്‍റെ ഉള്ളില്‍.
വൃതമെടുത്തു മലകയറാന്‍ പോകുന്ന ആ ചങ്ങാതിക്ക് നന്മകള്‍ മാത്രമേ വരൂ...
മനുഷ്യനായിരുന്നു അയാള്‍, സുഹൃത്തും.
എനിക്കുറപ്പാണ് ഈ സ്നേഹം, കരുണ ഇതൊക്കെ ഒട്ടും അകലങ്ങളിളല്ല ....ഇവിടെയൊക്കെ തന്നെ ഉണ്ട് .
നന്ദി സുഹൃത്തേ കാരുണ്യത്തിന്‍റെ സ്പര്‍ശം ജീവിതത്തില്‍ കാണിച്ചതിന്.... നന്ദി.
------------------------

ഇനിയൊരു കാലമുണ്ടായാല്‍
കാരണമില്ലാതെ പറയാം...
"മതം വേണ്ട മനം മതി"
-----------------

ഒരു പണിയും  എടുക്കാതെ.....
ഖദറും ചുറ്റി നടക്കുന്ന ചങ്ങായിമാരെ,
കോമാളി എന്ന് വിളിച്ചാല്‍,
അത് കോമാളികളെ അപമാനിക്കുന്നതിനു
തുല്യം ആകില്ലേ ...?
ഒരു സംശയമാണ്! ക്ഷമിക്കണം.
#kerala #politics
--------------------------------

ഈ ഡിസംബറില്‍  ഒരു ബസ്സില്‍ കയറി .
നിറഞ്ഞു തുളുമ്പി കുലുങ്ങിയോടുന്ന  ഒരു ബസ്സ് .
വളരെ പ്രയസപെട്ട് ഒരു തരത്തില്‍ പിടിച്ചു നിന്നു ...
മുന്‍പില്‍ നിന്ന ഒരു സ്‌ത്രീ ,
അവളുടെ രണ്ടു വയസ്സുകാരി  കൊച്ചിനെയും
 കൊണ്ട്  വളരെ പ്രയസപെടുന്നുണ്ട് ...
ചില  നേരങ്ങളില്‍ കുട്ടി അവളുടെ കൈകളില്‍നിന്നു
വഴുതിയോ എന്ന് വരെ ഞാന്‍ ശങ്കിച്ചു .
ആരും അവള്‍ക്കു സീറ്റ്‌  മാറി കൊടുത്തില്ല .
ഏവരും അവരവരുടെ
ലോകത്തില്‍ യാത്ര തുടരുന്നു .ഞാനും .
ബസ്സിന്‍റെ കുതിപ്പില്‍ അവളുടെ കൈകളിലെ
കുരുന്നുകുട്ടി  ശരിക്കും ഉലയുന്നുണ്ട് .
സങ്കടം തോന്നി .
കൂടെ നിന്ന്  യാത്രചെയ്യുന്നവരും
  ഈ കാഴ്ച്ചയില്‍  വേദനി ച്ചിരിക്കണം.
പുറകില്‍നിന്നു ആരോ ആക്രോശിക്കുന്നത് കേട്ടു ,
ഇരിക്കുന്ന  ഒരു  യുവാവിനോട്  ആ സ്ത്രീക്ക്
 സീറ്റ്‌ മാറി കൊടുക്കാനാണ് പറയുന്നത് .
അയാള്‍  കേട്ട ഭാവം പോലും നടിച്ചില്ല .
ആ അമ്മയുടെ  നിസ്സഹായതയ്ക്ക്‌  മുന്‍പില്‍
ഈ ഡിസംബര്‍ തണുപ്പും കാറ്റും ഒട്ടും
ശക്തമല്ലായിരുന്നു .
അവള്‍ക്കു പിന്നീട് ഇരിപ്പടം കിട്ടിയോന്ന്
എനിക്കറിയില്ല .
ബസ്സില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍
സത്യത്തില്‍ മനസ്സില്‍ ഒരു നൊമ്പരം തോന്നി .
ഞാനാണേ നക്ഷത്രം വാങ്ങിക്കാന്‍ പോയതായിരുന്നു .
ഇതു  ഡിസംബര്‍ കാലമല്ലേ ....
എത്രയോ  വാതിലുകളാണ്
ആ ബസ്സില്‍ കൊട്ടിയടയ്ക്കപെട്ടത്‌ ...,
അന്ന്  ബെതലഹേമിലെപോലെ...
എന്‍റെ  കയ്യിലിരിക്കുന്ന  ഈ നക്ഷത്രത്തിനൊക്കെ
ഈ ഡിസംബറില്‍ വിശുദ്ധിയുണ്ടാകുമോ  ദൈവമേ...
ഒന്നുറപ്പാണ്  ഇന്നും  നന്മ നിറഞ്ഞവരിലാണ്
വചനം പിറവിയെടുക്കുക,
അന്ന് മറിയത്തിലെന്നപോലെ ...
ഈ ഡിസംബറില്‍ അതിലേക്കിനി  ഒരായിരം കാതം . (2014)
--------------------------------------------------

എല്ലാ ദിവസവും ദൈവം
 നിന്നെ കുറിച്ച് ചിന്തിക്കുന്നു ...
നിയോ ....?
-------------------------------

ഈ രാവില്‍ തികച്ചും ഞാന്‍ നിശബ്ദനാകുന്നു ...
ദീപങ്ങളുടെ രാവില്‍ ....
വെട്ടം തീരെ ഇല്ലാത്ത  എന്‍റെ ഈ ലോകത്തില്‍
എന്തിനീ ദീപങ്ങളുടെ മിന്നല്‍ ...
എന്തിനീ ചിരാതുകള്‍ കണ്‍തുറക്കുന്നു...
ഇനിയൊരു ദീപം ഞാന്‍ കൊളുത്തിയാല്‍
അത് തീര്‍ച്ചയായും ഹൃദയത്തിലായിരിക്കും ..
സത്യം.  (ദീപാവലി)
--------------------------------------

10 Mar 2016

രാവിലെ അടുത്തുള്ള പറമ്പില്‍ തീയിടുകയാണ്‌...വര്‍ഷങ്ങളായി പടര്‍ന്നുപിടിച്ച പള്ളയും ഈറ്റകമ്പുകളും നിന്ന് കത്തുകയാണ്‌... കണ്ടു നില്ക്കാന്‍ നല്ല രസം...! തീ കാണുമ്പോള്‍ കിളികള്‍ പറന്നുപോകുമല്ലോ...
പക്ഷെ ഒരു കുഞ്ഞന്‍കുരുവി കത്തികൊണ്ടിരിക്കുന്ന ഈറ്റ കമ്പിനെ വട്ടമിട്ടു പറക്കുകയാണ്.....അതിന്‍റെ വെപ്രാളത്തില്‍ കണ്ടു, ഒരു അമ്മയുടെ പിടയുന്ന മനസ്സ്. അവിടെയെവിടെയെങ്കിലും അതിന്‍റെ കൂട് ഉണ്ടാവണം...., അമ്മയെ വിളിച്ചു കരയുന്ന കുഞ്ഞുങ്ങളുണ്ടാവണം..
മനുഷ്യന്‍റെ വീടും കൂടും നശിപ്പികുമ്പോള്‍ ഉയരുന്ന വേദനയും പ്രതിരോധവും ഇവര്‍ക്കൊക്കെവേണ്ടി ആരുയര്‍ത്താന്‍...
അവരുംകൂടി ചേര്‍ന്ന് ഒരുക്കിയ ഈ കുഞ്ഞുകൂട്ടിലാണ് അഭിമാനത്തോടെ നാം ഇരിക്കുന്നത്....ചിരിക്കുന്നത്....

28 Jan 2016

ഏറ്റുപറച്ചിലുകള്‍

ഈ ഭൂമിയില്‍ ഇത്രയും സുരക്ഷിതമായ മറ്റൊരു സ്ഥലമുണ്ടോ  എന്ന്  സംശയമാണ്. കണ്ണുനീരിന്റെ ഉറവകള്‍ നിറഞ്ഞ ആ മരകൂടുമുഴുവന്‍ സ്നേഹത്തിന്‍റെ കരവലയങ്ങളാണ്. അമ്മയുടെ ഉദരത്തിലെന്നപോലെ ദൈവത്തിന്‍റെ മടിത്തട്ടാണ് കുമ്പസാരകൂടുകള്‍. പാപത്തിന്‍റെ കലക്കവെള്ളത്തില്‍  നിറഞ്ഞു കുളിച്ചു നില്‍കുന്ന ഏതൊരുവനും  ഇതൊരു അരുവിയാണ്. ജീവന്‍റെ ശുദ്ധ ജലത്തില്‍ മുങ്ങി കുളിച്ച്,  തുറവിയുടെ ആകാശത്തിലേക്ക് കടന്നുവരാനുള്ള സ്ഥലം. ജീവിതത്തിന്‍റെ തുടിപ്പകളെല്ലാം  ഏറ്റുപറയുന്ന ഈ സ്ഥലം വിശുദ്ധമാണ്. കാരണം ഏറ്റു പറച്ചിലുകള്‍  വിശുദ്ധമാണ്. ചരിത്രത്തിലെ പുണ്യ പ്രതിഭകളെല്ലാം ലോകത്തോട്‌ ഏറ്റുപറഞ്ഞവരാണ്. വി.അഗസ്റ്റിന്‍റെ ആത്മകഥയില്‍ തുടങ്ങി ഗാന്ധിയുടെ ഏറ്റു പറച്ചിലുകളില്‍ വന്നു നില്‍ക്കുമ്പോള്‍ സത്യമായും തുറവിയുടെ അവിസ്മരണീയത എത്ര മനോഹരമാണ്. ഇന്നും അത് തുടരുകയാണ് മനുഷ്യരില്‍....ഫ്രാന്‍സീസ് പപ്പാ..! പാപ്പയും അങ്ങനെ തന്നെ. സഭയ്ക്കു വേണ്ടി ലോകത്തോട്‌ ഏറ്റു പറയുകയാണ് ആ മനുഷ്യന്‍. ജീവിതത്തിന്‍റെ ഈ ഒഴുക്കില്‍ ഏറ്റു പറച്ചിലുകള്‍ക്ക്  ഒരിടം നല്‍കണം. പൊടിപിടിച്ചു കിടക്കേണ്ട ഇടമല്ല കുമ്പസാരകൂടുകള്‍.  ജീവന്‍റെ പച്ചപ്പില്‍ പ്രാണന്‍ തുടിക്കേണ്ട ഒരിടമാണത്. മങ്ങിയെന്നു കരുതുന്ന വിളക്കുകള്‍ കത്തിച്ചു കൊണ്ട് തിരിച്ചു പോരാവുന്ന പ്രഭയുടെ സ്ഥലം. എന്‍റെ നെടുവീര്‍പ്പുകള്‍ക്കും തേങ്ങലുകള്‍ക്കും കുമ്പസാരകൂടു നല്‍കുന്ന സ്വീകാര്യതയും സുരക്ഷിതത്വവും അവിടം വിട്ടിറങ്ങുന്നവര്‍ക്ക് അനുഭവിക്കാം. അതാണ് ആ സ്ഥലത്തിന്‍റെ പവിത്രത.
           സത്യത്തില്‍ അഭിമാനിക്കണം നാം. പാപത്തിന്‍റെ ചെളിമായ്ച്ചു കളയാന്‍, ദൈവം എന്നെ കാത്തിരിപ്പുണ്ടല്ലോ എന്നോര്‍ത്ത്. എന്‍റെ പിഴ... എന്‍റെ പിഴ... എന്നൊക്കെ പറഞ്ഞു ആ കൂടിന്‍റെ സമീപം നിന്ന് കരയുമ്പോള്‍ വീണ്ടും അവനെന്ന നെഞ്ചോടു ചേര്‍ക്കുകയാണ്. ഭയപ്പാടോടെ കടന്നു ചെല്ലാതെ, കരുണയുടെ ഹൃദയത്തില്‍ മാനസാന്തരത്തിന്‍റെ വിത്തുകള്‍ പാകി തുറവിയോടെ മുട്ടു കുത്തേണ്ട സ്ഥലം.ഈ ഏറ്റു പറച്ചിലില്‍ മൂന്നു കാര്യങ്ങള്‍ നമ്മുടെ ജീവന്‍റെ ഭാഗ മാകുന്നുണ്ട്. വിനയത്തി ന്‍റെ, അനുകമ്പയുടെ, നിസ്വാര്‍ത്ഥതയുടെ പ്രകാശ മാനങ്ങള്‍. ഈ വിശുദ്ധ സ്ഥലത്തെ ഇനി നമ്മുക്ക് പ്രണയിക്കാം... അത്ര മാത്രം അഭിഷേകം നിറഞ്ഞ ഈ സ്ഥലത്ത് വിശുദ്ധിയില്‍ നില്‍ക്കാം.
" എന്നെ വെളിപ്പെടുത്തുമ്പോള്‍ നിങ്ങള്‍ എന്നെ വെറുക്കുമോ..? ഇല്ല ....നിന്നെ ഞങ്ങള്‍ കൂടുതല്‍ സ്നേഹിക്കും..."
തുറക്കുന്ന ഹൃദയത്തെ ചേര്‍ത്തു പിടിച്ചു സ്നേഹിക്കുന്നവനാണ് ദൈവം. നന്ദി ദൈവമേ..!
നിന്നോട് പറയാന്‍, നിന്നെ കേള്‍ക്കാന്‍ എനിക്കും ഒരിടം ഒരുക്കിയതിന്. 
എന്‍റെ കണ്ണുനീര്‍ സന്തോഷത്തി ന്‍റെ അരുവിയാക്കുന്ന ഇടത്തിന്....
എന്‍റെ ഏറ്റുപറച്ചിലുകള്‍ കേട്ടതിന്.... 
കുമ്പസാര കൂടിന്.... നന്ദി.