പൂക്കൾ കല്ലറയിൽവച്ച് അൽപ്പനേരം പ്രാർത്ഥിച്ചു. അവൻ നടന്നു നീങ്ങി… തണുത്ത കാറ്റിൻറെ മർമ്മരം പള്ളിപരിസരങ്ങളിൽ .
കാറിൽ തനിച്ചിരിക്കുന്ന ഭാര്യയുടെ അടുത്തേക്ക് നടക്കുമ്പോൾ അവൻറെ കണ്ണുനിറഞ്ഞിരുന്നു…
അവരുടെ ഒരേയൊരു മകളായിരുന്നു മരിയ.
കഴിഞ്ഞ ഡിസംബറിൽ കാറപകടത്തിൽ മരിച്ചു! ഇന്നൊരുവർഷം തികഞ്ഞിരിക്കുന്നു. സങ്കടം സഹിക്കാൻ പറ്റാത്തതിനാലാണ് അവൾ കാറിൽ തന്നെ ഇരുന്നത്.
വീട്ടിലേക്കുള്ള യാത്രയിൽ അവർ നിശബ്ദരായിരുന്നു. കഴിഞ്ഞ ഒരു വർഷം ഈ നിശബ്ദത നിഴലിക്കുന്നു.
ഡിസംബർ കാലമായതിനലാവണം വഴിയോരങ്ങളിലും കടകളിലുംനിറയെ നക്ഷത്രങ്ങൾ.
അവർ യാത്ര തുടർന്നു...
അവൾ പറഞ്ഞു “നമുക്കൊരു നക്ഷത്രം വാങ്ങിയാലോ”? “അതിനെന്താ ... നമുക്ക് വാങ്ങാം” ... കാറുനിർത്തി അവൻ പുറത്തേക്കു പോയി. തിരികെവന്നപ്പോൾ അവൻറെ കൈയ്യിൽ ഒരു കുഞ്ഞു നക്ഷത്രമുണ്ടായിരുന്നു. അവർ യാത്ര തുടർന്നു.
വീണ്ടും നിശബ്ദത.
അവൾ കൈകളിലുള്ള നക്ഷത്രവും നോക്കിയിരുന്നു. വീടെത്തിയപ്പോൾ അവൾ പറഞ്ഞു ... “ഈ വർഷം നമ്മുക്കൊരു പുൽകൂടും ഉണ്ടാക്കണം”. “ഉം ശരി” ...അവർ വീട്ടിലേക്കു പോയി.
ഒട്ടുംതാമസിക്കാതെ മുറ്റത്തെ ഈറ്റ കമ്പിൽ അവർ ആ നക്ഷത്രം തൂക്കി.
ഒരു കുഞ്ഞു നക്ഷത്രം.
അവർ അതും നോക്കി നിന്നു.
തണുത്ത കാറ്റുവീശികൊണ്ടേയിരുന്നു...